കാരുണ്യ ആരോഗ്യ സുരക്ഷാ സ്‌കീമിന് 20 കോടി അനുവദിച്ചു:കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന് 20 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. അധിക വകയിരുത്തലായാണ് കൂടുതല്‍ തുക അനുവദിച്ചത്. നേരത്തെ 30 കോടി രുപ നല്‍കിയിരുന്നു. പദ്ധതി ഗുണഭോക്താക്കള്‍ക്ക് നല്‍കിയ സൗജന്യ ചികിത്സയ്ക്ക് സര്‍ക്കാര്‍, എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവയ്ക്ക് ചികിത്സാ ചെലവ് മടക്കിനല്‍കാന്‍ തുക വിനിയോഗിക്കും.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യില്‍ ഉള്‍പ്പെടാത്തതും, വാര്‍ഷിക വരുമാനം മുന്നുലക്ഷത്തില്‍ താഴെയുള്ളതുമായ കുടുംബങ്ങളാണ് കെബിഎഫ് ഗുണഭോക്താക്കള്‍. ഒരു കുടുംബത്തിന് രണ്ടു ലക്ഷം രൂപവരെ ചികിത്സാ ധനസഹായം ലഭിക്കും. വൃക്ക മാറ്റിവയ്ക്കലിന് വിധേയരാകുന്നവര്‍ക്ക് മൂന്നുലക്ഷം രൂപയും നല്‍കും. നിലവില്‍ അറുനൂറിലേറെ ആശുപത്രികളിലാണ് കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സ സൗകര്യമുള്ളത്.

Top