ഗവര്‍ണറുടെ യാത്രച്ചെലവ് കണ്ട് അമ്പരന്ന് ധനവകുപ്പ്; സര്‍ക്കാരിനോട് തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രച്ചെലവ് കണ്ട് കണ്ണുതള്ളി ഇരിക്കുകയാണ് ധനവകുപ്പ്. ഇതുവരെ 1.18 കോടി രൂപയാണ് ഗവര്‍ണറുടെ യാത്രച്ചെലവിനായി ചെലവഴിച്ചിട്ടുള്ളത്. സര്‍ക്കാര്‍ രൂക്ഷമായ പ്രതിസന്ധി നേരിടുന്നതിനാല്‍ ഇതില്‍ 34 ലക്ഷം രൂപ കുടിശ്ശികയായിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെക് വഴിയാണ് ഗവര്‍ണറുടെ വിമാന ടിക്കറ്റുകളെടുത്തിരുന്നത്. എന്നാല്‍ കമ്പനിക്ക് പണം കൊടുക്കാത്തതിനാല്‍ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവന്‍ നിരന്തരം കത്തയച്ചു. തുടര്‍ന്ന് ആറരലക്ഷം രൂപ സര്‍ക്കാര്‍ നല്‍കികൊണ്ട് രാജ്ഭവന്റെ ആവശ്യം അംഗീകരിക്കുകയാണ്.

മുന്‍പ് കേരള ഗവര്‍ണറായിരുന്ന ജസ്റ്റിസ് പി. സദാശിവന് 31.5 കോടിരൂപയായിരുന്നു അഞ്ചുവര്‍ഷത്തെ യാത്രചിലവ്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി നാലുവര്‍ഷത്തിനുള്ളില്‍ 45 കോടിരൂപ അനുവദിച്ചുകഴിഞ്ഞു. സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാല്‍ മുഴുവന്‍ തുകയും ഇപ്പോള്‍ നല്‍കാനാവില്ലെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.2021 ജൂലായ് 29 മുതല്‍ 2024 ജനുവരി1 വരെയുള്ള കണക്കുകള്‍ പ്രകാരം 1095 ദിവസങ്ങളില്‍ ആകെ 328 ദിവസം മാത്രമാണ് ഗവര്‍ണര്‍ കേരളത്തില്‍ ഉണ്ടായിരുന്നത്. ഈ കാലയളവിനിടയുള്ള യാത്ര ചിലവാണ് 1.18 കോടി. ബഡ്ജറ്റ് വിഹിതമനുസരിച്ച് രാജ്ഭവന്റെ ചെലവുകള്‍ അധികമാണെന്നും ഗവര്‍ണര്‍ ധൂര്‍ത്തിനെ സര്‍ക്കാറിന് കൂട്ട് നല്‍കാന്‍ ആവില്ലെന്നും ധനവകുപ്പ് പറഞ്ഞു. സാധാരണയായി 12.5 2 കോടി രൂപയാണ് ഒരു വര്‍ഷത്തെ രാജഭവന്റെ ബഡ്ജറ്റ് വീതം. എന്നാല്‍ ഇതിനു പുറമേ 2.19 കോടി രൂപ അധികമായി ഇതുവരെ അനുവദിച്ചിട്ടുണ്ട്. അതില്‍ യാത്രയ്ക്ക് മാത്രമായി 84 ലക്ഷം രൂപ അധികം നല്‍കി. അതിഥി സല്‍ക്കാരത്തിന് 20 ലക്ഷം വരെയും കൊടുത്തു. പിന്നീട് പണം ആവശ്യപ്പെടുന്നുണ്ടെന്നാണ് ധനവകുപ്പിന്റെ ആക്ഷേപം.

മുഖ്യമന്ത്രിയുടെ യാത്ര ചെലവും കൂടെയുള്ളവരുടെ യാത്ര ചെലവുകളും എപ്പോഴും വാര്‍ത്തകള്‍ ഇടം പിടിക്കാറുണ്ട്. സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ഇരിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്രകള്‍ നടത്തുന്നത് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്താറുണ്ട്. എന്നാല്‍ ഗവര്‍ണറും ഇപ്പോള്‍ ഇതേ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ യാത്രകളെല്ലാം സ്വകാര്യ ആവശ്യങ്ങള്‍ക്കാണെന്ന ആക്ഷേപവും ഉണ്ട്.

Top