നിക്ഷേപ തട്ടിപ്പ്; കമ്പനി നാലുകോടി രൂപ തട്ടിയെടുത്തെന്ന് രാഹുല്‍ ദ്രാവിഡ്

dravid

ബംഗളൂരു: ബാംഗളൂര്‍ ആസ്ഥാനമായുള്ള സ്വകാര്യ നിക്ഷേപസ്ഥാപനത്തിനെതിരെ പരാതിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്.വിക്രം ഇന്‍വെസ്റ്റ്മെന്റ് എന്ന കമ്പനിക്കെതിരേയാണ് അദ്ദേഹം സദാശിവനഗര്‍ പോലീസില്‍ പരാതിനല്‍കിയത്. തന്റെ കൈയ്യില്‍ നിന്ന് നാലുകോടി രൂപ തട്ടിയെടുത്തെന്നാരോപിച്ചാണ് ദ്രാവിഡ് കമ്പനിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കേസുമായി ബന്ധപ്പെട്ട് കമ്പനി മാനേജിങ് ഡയറക്ടര്‍ രാഘവേന്ദ്ര ശ്രീനാഥ്, ഏജന്റുമാരായ സൂത്രം സുരേഷ്, നരസിംഹമൂര്‍ത്തി, പ്രഹ്ലാദ്, കെ.സി. നാഗരാജ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ഇവരെ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.

2014-ല്‍ ഉയര്‍ന്ന ലാഭപ്രതീക്ഷയോടെ 20 കോടി രൂപ ദ്രാവിഡ് കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍, 16 കോടി രൂപ മാത്രമേ തിരിച്ചുകിട്ടിയുള്ളൂവെന്നാണ് പരാതി. കമ്പനിയുടെ തട്ടിപ്പിനിരയായ അഞ്ഞൂറോളം പേരില്‍നിന്ന് വേറെയും പരാതി പൊലീസിന് ലഭിച്ചിട്ടുണ്ട്.

മൊത്തം 400 കോടിയോളം രൂപയുടെ തട്ടിപ്പുനടന്നതായാണ് പോലീസ് കണക്കാക്കുന്നത്. കേസന്വേഷണം ബനശങ്കരി പോലീസിന് കൈമാറി. പരാതികളുടെ എണ്ണംകൂടുകയാണെങ്കില്‍ കേസ് സി.ഐ.ഡി.വിഭാഗത്തെ ഏല്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

2008-ല്‍ ആരംഭിച്ച കമ്പനിയില്‍ ഇതുവരെ രണ്ടായിരത്തിനടുത്ത് ആളുകള്‍ നിക്ഷേപം നടത്തിയിട്ടുള്ളതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒരു ലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് നിക്ഷേപങ്ങളുള്ളത്. നിക്ഷേപിക്കുന്നതിന്റെ 40 ശതമാനത്തോളം ലാഭം ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ആദ്യകാലങ്ങളില്‍ നിക്ഷേപകര്‍ക്ക് വന്‍തുക പലിശയായി കൊടുത്തിരുന്നു. പിന്നീട് പണം തിരികെ കൊടുക്കുന്നതില്‍ മുടക്കം വരുത്തി.

ബെംഗളൂരുവിലെ സ്പോര്‍ട്സ് ലേഖകനായ സൂത്രം സുരേഷാണ് ദ്രാവിഡിനെ കമ്പനിയില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. ദ്രാവിഡിനെ കൂടാതെ സൈന നെഹവാള്‍, പ്രകാശ് പദുകോണ്‍ എന്നിവരും കമ്പനിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

Top