അവസാന മത്സരം; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും

ദില്ലി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. പരമ്പരയിലെ അവസാനത്തെ ഏകദിനമാണ് ഇന്ന് നടക്കുന്നത്. ഇന്ന് ജയിച്ച് പരമ്പര നേടുകയാണ് ഇരു ടീമുകളുടേയും ലക്ഷ്യം. നിലവിലെ ഫോമില്‍ ശിഖര്‍ ധവാനും സംഘവും ജയിക്കുമെന്നും പരമ്പര സ്വന്തമാക്കാനാകും എന്ന് തന്നെയാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദില്ലിയിലാണ് മത്സരം.

ലഖ്‌നൗവില്‍ കൈവിട്ട വിജയം റാഞ്ചിയില്‍ നേടിയാണ് പരമ്പരയില്‍ ഇന്ത്യ തിരിച്ചെത്തിയത്. ഓപ്പണര്‍മാരുടെ മോശം ഫോം മാത്രമാണ് ഇന്ത്യയുടെ ആശങ്ക. ശിഖര്‍ധവാനും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ശ്രേയസും ഇഷാന്‍ കിഷനും സഞ്ജു സാംസണും മിന്നും ഫോമില്‍. ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുംറയുടെ പകരക്കാരനാകാന്‍ മത്സരിക്കുന്ന മുഹമ്മദ് സിറാജിനൊപ്പം ഷാര്‍ദൂല്‍ താക്കൂറിന്റെ ഓള്‍റൗണ്ട് മികവും ടീമിന് കരുത്ത്.

കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ ഇന്നും കളിക്കുമെന്നുറപ്പില്ല. അവസാന നാല് ഇന്നിങ്‌സില്‍ ബാവുമ നേടിയത് വെറും 11 റണ്‍സ്. ലോകകപ്പിന് മുമ്പ് ബാവുമയ്ക്ക് ഫോമിലേക്ക് തിരിച്ചെത്താന്‍ അവസാന അവസരമാണ് ദില്ലിയിലെ മത്സരം. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് യോഗ്യത ഉറപ്പിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര വിജയം അനിവാര്യമായതിനാല്‍ ബാവുമ പുറത്തിരിക്കാനും സാധ്യത. നിലവില്‍ പോയിന്റ് ടേബിളില്‍ പതിനൊന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ജയിച്ചാല്‍ ഒന്‍പതിലേക്കുയരാം.

 

Top