അഞ്ചിന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് കേന്ദ്രം; കര്‍ഷക സമരം പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം നാളെ

ന്യൂഡല്‍ഹി: കര്‍ഷക സമരം പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം നാളെയുണ്ടാകും. ഇന്ന് സിങ്കുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ സമരം പിന്‍വലിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കര്‍ഷകര്‍ അറിയിച്ചു. നാളെയും കര്‍ഷക സംഘടനകള്‍ ചര്‍ച്ച നടത്തും. അതിന് ശേഷമാകും സമരം പിന്‍വലിക്കണമോ, സമരരീതി മാറ്റണമോ എന്നതില്‍ തീരുമാനമെടുക്കുകയുള്ളു എന്നും കര്‍ഷകര്‍ അറിയിച്ചു.

കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി അഞ്ചിന നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്. ഇതില്‍ പലകാര്യങ്ങളിലും വ്യക്തതയില്ലെന്ന് ഇന്ന് ചേര്‍ന്ന യോഗം വിലയിരുത്തി. എംഎസ് പി ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ലഖിംപൂര്‍ വിഷയത്തിന്മേല്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. ഇതടക്കം ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തു.

അതേ സമയം കര്‍ഷകര്‍ക്ക് എതിരായ കേസ് പിന്‍വലിക്കുമെന്നും നഷ്ടപരിഹാരം നല്‍കുമെന്നുമുള്ള കേന്ദ്രത്തിന്റെ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ഇക്കാര്യങ്ങളില്‍ കേന്ദ്രം രേഖാമൂലം കത്ത് നല്‍കിയത് കര്‍ഷക വിജയമാണെന്നും നേതാക്കള്‍ പ്രതികരിച്ചു. കേന്ദ്രത്തിന്റെ ഈ നിര്‍ദ്ദേശങ്ങളടക്കം നാളെത്തെ കര്‍ഷക സംഘടനകളുടെ യോഗത്തിലും ചര്‍ച്ചയാകും. അതിന് ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക.

താങ്ങുവില സമിതിയില്‍ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തും, കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്‍മാറിയാല്‍ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാര്‍, കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും, വൈദ്യുതി ഭേദഗതി ബില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടി നടപടിയെടുക്കും, മലിനീകരണ നിയന്ത്രണ നിയമത്തിലെ ക്രിമിനല്‍ നടപടി നീക്കും തുടങ്ങിയവയാണ് കേന്ദ്രം മുന്നോട്ട് വെച്ചത് അഞ്ചിന നിര്‍ദ്ദേശങ്ങള്‍.

Top