കൊടിമരത്തിന് സ്വര്‍ണം സമര്‍പ്പിക്കാന്‍ സംവിധായകരും താരങ്ങളും ശബരിമലയില്‍

ശബരിമല: പുതിയ കൊടിമരത്തിന് സ്വര്‍ണം സമര്‍പ്പിക്കാന്‍ സംവിധായകരും താരങ്ങളും ശബരിമലയിലെത്തി.

രാജ്യസഭ എംപി സുരേഷ് ഗോപിക്കൊപ്പമാണിവര്‍ തിങ്കളാഴ്ച പമ്പയിലും സന്നിധാനത്തും എത്തിയത്. പമ്പയില്‍ പണിശാലയില്‍ കയറിയശേഷം സന്നിധാനത്തെത്തി കൊടിമരത്തിനായി തേക്കുമരം ഉറപ്പിച്ചതുകണ്ട് തൊഴുതു മടങ്ങി.

തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് പമ്പയിലെത്തിയ സംഘത്തില്‍ ദേവന്‍, രഞ്ജി പണിക്കര്‍, ഷാജി കൈലാസ്, സുധീര്‍ കരമന, വരുണ്‍, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

കൊടിമരനിര്‍മാണത്തിന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷകകമ്മിഷന്‍ എ.എസ്.പി. കുറുപ്പിനെക്കണ്ട് നിര്‍മാണകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നെ കൊടിമരത്തിലെ വാജിവാഹനത്തില്‍ പൊതിയാന്‍ സ്വര്‍ണം സമര്‍പ്പിച്ചു.

സന്നിധാനത്തേക്കു പോയി ഇവര്‍ മടങ്ങിവന്നപ്പോഴേക്കും സ്വര്‍ണം പാളിയാക്കി വെച്ചിരുന്നു. വഴിപാടുകാര്‍ തന്നെ ഇത് വാഹനത്തില്‍ പതിപ്പിച്ചുതൊഴുതു. മൂന്നുമണിവരെ അവര്‍ പണിശാലയില്‍ നിര്‍മാണപ്രവൃത്തി കണ്ടുനിന്നു.

ശില്പികളായ പരുമല അനന്തന്‍ ആചാരി, അനു അനന്തന്‍, മധുര ബാലകൃഷ്ണന്‍, വെങ്കടേശ് എന്നിവര്‍ താരങ്ങളെയും സംവിധായകരെയും സ്വീകരിച്ചു.

Top