ചലച്ചിത്ര നയം; കരട് കമ്മിറ്റിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാനായുള്ള കരട് കമ്മിറ്റിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. കമ്മിറ്റി സിനിമയിലെ എല്ലാവരുമായും ചര്‍ച്ച ചെയ്യും. അന്തിമ തീരുമാനം മെഗാ കോണ്‍ക്ലേവിന് ശേഷമായിരിക്കും. ലൈറ്റ് ബോയ് മുതല്‍ മെഗാസ്റ്റാര്‍ വരെ കോണ്‍ക്ലേവില്‍ പങ്കെടുക്കും. മൂന്ന് മാസത്തിനുള്ളില്‍ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ബൃഹത്തായ ഒന്നാണ്. നിര്‍ദേശങ്ങള്‍ പെട്ടെന്ന് നടപ്പാക്കാന്‍ കഴിയില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിശദമായ ചര്‍ച്ച ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

സിനിമാ സംഘടനകളുമായി കൂടിയാലോചിക്കാതെയാണ് ഷാജി എന്‍ കരുണ്‍ കമ്മിറ്റി രൂപീകരിച്ചതെന്നാണ് ഫിലിം ചേംബര്‍ ആരോപണം. ഇത് സംബന്ധിച്ച് ഫിലിം ചേംബര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റിക്ക് ജോലി സ്ഥലത്ത് വേരൂന്നിയ പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം വാഗ്ദാനം ചെയ്യാന്‍ സാധിക്കില്ലെന്ന് ഡബ്യൂസിസിയും അഭിപ്രായപ്പെട്ടിരുന്നു.

കമ്മിറ്റിയിലെ അംഗങ്ങളെ അവരുടെ അറിവോടും സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു സുപ്രധാന സംരംഭത്തിന്റെ ഭാഗമാകാന്‍ അംഗങ്ങള്‍ തിരിഞ്ഞെടുക്കപ്പെടുന്നതിന്റെ മാനദണ്ഡം/യോഗ്യത എന്താണെന്നതുമായി ബന്ധപ്പെട്ട വ്യക്തതയില്ലായ്മ, ചലച്ചിത്ര നയം രൂപീകരിക്കുന്നതില്‍ ഈ കമ്മിറ്റിയുടെ പങ്കും, കമ്മിറ്റിയുടെ ഔദ്യോഗിക പദവിയും അവ്യക്തമായി തുടരുന്നു എന്നീ ആശങ്കകളാണ് ഡബ്ല്യുസിസി പങ്കുവെച്ചത്.

Top