കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെ സിനിമാസംഘടനയായ ഫിയോക് അഭിപ്രായവ്യത്യാസമുയര്‍ത്തി രംഗത്തെത്തിയതോടെ തീയേറ്റര്‍ മേഖലയില്‍ വീണ്ടും അനിശ്ചിതത്വം. എന്നാൽ നിയന്ത്രണങ്ങളോടെയുള്ള തിയേറ്റർ തുറക്കൽ തങ്ങള്‍ക്ക് നഷ്ടമാണുണ്ടാക്കുകയെന്നാണ് ഫിയോകിന്‍റെ നിലപാട്. ഇതോടെ 13ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന വിജയ് ചിത്രം ‘മാസ്റ്റര്‍’ കേരളത്തിലെത്തുമോ എന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇപ്പോഴത്തെ മാനദണ്ഡമനുസരിച്ച് പകുതി ഒക്കുപൻസിയെ തിയേറ്ററുകളിൽ അനുവദിക്കൂ. പകുതി ടിക്കറ്റുകള്‍ മാത്രം നല്‍കി പ്രവേശനം അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
എന്നാല്‍ പകുതി സീറ്റുകളിലെ പ്രവേശനം തങ്ങള്‍ക്ക് നഷ്ടമാണെന്നും കൂടാതെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് കിട്ടുമോയെന്ന് സര്‍ക്കാരിനോട് ആരായേണ്ടതുണ്ടെന്നുമാണ് ഫിയോകിന്‍റെ നിലപാട്. എന്നാൽ കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ആവേശത്തോടെയായിരുന്നു സിനിമാപ്രേമികള്‍ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളിലടക്കം ദീര്‍ഘകാലത്തിനുശേഷം തീയേറ്ററുകള്‍ തുറക്കാന്‍ ഒരുങ്ങുന്നതിന്‍റെ ആവേശം പ്രകടമായിരുന്നു. കേരളത്തിലെ വിജയ് ആരാധകരും ഏറെ ആവേശത്തോടെയാണ് തീയേറ്റര്‍ തുറക്കുന്ന വാര്‍ത്തയെ സ്വീകരിച്ചത്. എന്നാല്‍ ഫിയോകിന്‍റെ നിലപാടോടെ മാസ്റ്ററിന് കേരളത്തില്‍ റിലീസ് ഉണ്ടാവുമോ എന്നറിയാന്‍ ഏതാനും ദിവസങ്ങള്‍കൂടി കാത്തിരിക്കേണ്ടിവരും.