ജിഎസ്ടി; സിനിമാ വ്യവസായം പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: രാജ്യത്ത് ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നടപ്പിലാക്കുന്നതോടെ സിനിമാ വ്യവസായം കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍.

വിനോദനികുതി ഇരട്ടിയാകുന്നതിനൊപ്പം നിര്‍മാണച്ചെലവും വര്‍ധിക്കും. ഇളവ് നല്‍കിയില്ലെങ്കില്‍ സിനിമാ ചിത്രീകരണം ഉള്‍പ്പെടെയുള്ളവ നിര്‍ത്തിയുള്ള സമരപരിപാടികള്‍ തുടങ്ങുമെന്നറിയിച്ച് ഫെഫ്ക ഭാരവാഹികള്‍ ധനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

ടിക്കറ്റിന് നിലവില്‍ സര്‍ക്കാര്‍ ഈടാക്കുന്ന ഇരുപത്തി അഞ്ച് ശതമാനം നികുതി ജിഎസ്ടി നടപ്പിലാക്കുന്നതോടെ അന്‍പത്തി മൂന്ന് ശതമാനമാകും. ഇതോടെ ടിക്കറ്റ് നിരക്ക് ഉയരും. ചിത്രീകരണത്തിനും വിതരണത്തിനും തീയറ്റര്‍ നടത്തിപ്പിനും പ്രതിസന്ധിയുണ്ടാക്കും.

ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് ജിഎസ്ടി പ്രതിസന്ധിയാകില്ല. എന്നാല്‍ തകര്‍ച്ചയില്‍ നിന്ന് കരകയറിത്തുടങ്ങിയ മലയാള സിനിമാ വ്യവസായത്തെ നശിപ്പിക്കുന്നതിനേ ജിഎസ്ടി ഉപകരിക്കൂ. അന്യഭാഷാ ചിത്രങ്ങള്‍ക്ക് മാത്രം നികുതി ഈടാക്കുന്ന ഇതര സംസ്ഥാനങ്ങളിലെ രീതി കേരളത്തിലും നടപ്പാക്കണം. അതല്ലെങ്കില്‍ നിലവിലെ നികുതി പൂര്‍ണമായും കുറയ്ക്കാന്‍ സംസ്ഥാനം തയാറാകണം. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സിനിമാചിത്രീകരണം ഉള്‍പ്പെടെ നിര്‍ത്തിയുള്ള സമരത്തെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് ധനമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top