സിനിമ വ്യവസായവും പ്രതിസന്ധിയില്‍; ഫിലിംചേംബര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും

കൊച്ചി: കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എല്ലാ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിനിമ വ്യവസായവും പ്രതിസന്ധിയില്‍ ആയിരിക്കുകയാണെന്നാണ് ഫിലിം ചേംബര്‍ വ്യക്തമാക്കിയിരിക്കുന്നത്.

തീയറ്റര്‍ ഉടമകള്‍ക്ക് 6 മാസത്തെ മോറട്ടോറിയം വേണമെന്നും ജിഎസ്ടി അടക്കമുള്ളവ അടക്കാന്‍ 3 മാസത്തെ സാവകാശം അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫിലിംചേംബര്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കാന്‍ പോകുന്നത്.

കൊറോണ വൈറസ് പടരുന്നത്‌ കൊണ്ട് സംസ്ഥാനത്തെ സിനിമ തീയറ്ററുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇഎംഐ അടക്കണമെന്ന സമ്മര്‍ദം ബാങ്കുകളുടെ ഭാഗത്ത് നിന്നും ഉണ്ടെന്നും അതുകൊണ്ട് മുഖ്യമന്ത്രി ഇടപെട്ട് 6 മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കണം. അതോടൊപ്പം തന്നെ ജിഎസ്ടിയുടെയും സാംസ്‌കാരിക ക്ഷേമനിധിയുടെയും പ്രളയസെസിന്റെയും നികുതി അടക്കുന്നത് മൂന്ന് മാസത്തെ സമയം നല്‍കണമെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്.

മാത്രമല്ല വൈദ്യുതി ബില്ല് അടക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം വേണമെന്നും തീയറ്ററുകള്‍ പൂട്ടിക്കിടക്കുന്ന ഈ കാലയളവിലെ ബില്ലില്‍ നിന്ന് ഫിക്സഡ് ചാര്‍ജ് ഒഴിവാക്കണമെന്നും ലൈസന്‍സ് തീര്‍ന്ന തീയറ്ററുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കാന്‍ പോകുന്നത് പ്രസിഡന്റ് കെ വിജയകുമാര്‍, നിര്‍മ്മാതാക്കളായ രഞ്ജിത്ത്, സുരേഷ് കുമാര്‍, അനില്‍ തോമസ്, ഷാജി വിശ്വനാഥ് എന്നിവരാണ്.

Top