യുദ്ധ കരുതല്‍ശേഖരം വര്‍ധിപ്പിക്കാന്‍ സേനകള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയിലെ (എല്‍എസി) സംഘര്‍ഷസാധ്യത കണക്കിലെടുത്ത് യുദ്ധ കരുതല്‍ശേഖരം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സേനകള്‍ക്കു നിര്‍ദേശം നല്‍കി. സേനകളുടെ അടിയന്തര ആവശ്യങ്ങളെ കുറിച്ച് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് മൂന്നു സേനാമേധാവിമാരോടും അന്വേഷിച്ചു.

അതേസമയം അതിര്‍ത്തിക്കടുത്തുള്ള സൈനികകേന്ദ്രങ്ങളിലേക്കു കൂടുതല്‍ ആയുധവിന്യാസം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സൈനികരെയും രംഗത്തെത്തിക്കും. അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുകയാണെങ്കില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

മലാക്ക സ്‌ട്രെയ്റ്റിനു സമീപം യുദ്ധക്കപ്പലുകളും മറ്റും അടുപ്പിക്കാന്‍ നാവികസേനയ്ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മാത്രമല്ല, ചൈനീസ് നീക്കത്തെ പ്രതിരോധിക്കാന്‍ ഇന്തോ-പസഫിക് മേഖലയില്‍ എവിടെവേണമെങ്കിലും മുന്നോട്ടുപോകാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

നേരത്തേ നിലയുറപ്പിച്ച മേഖലകളില്‍നിന്ന് മുന്നോട്ടുനീങ്ങാന്‍ വ്യോമസേനയോടും ആവശ്യപ്പെട്ടു. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്നോട്ടുനീക്കാനാണ് നിര്‍ദേശം.

ഗാല്‍വന്‍ താഴ്‌വരയിലെ പ്രധാന മേഖലകളിലൊന്നായ Key Point 14 ല്‍ ചൈന സ്ഥാപിച്ച ടെന്റ് മാറ്റാന്‍ ചൈനീസ് സൈന്യം തയ്യാറാവാത്തതാണ് സംഘര്‍ഷത്തിന് വഴിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഘര്‍ഷത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരോ ചൈനീസ് സര്‍ക്കാരോ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇന്ത്യന്‍ പട്രോളിംഗ് പോയന്റിന് തൊട്ടടുത്തുള്ള പ്രദേശത്ത് ചൈന ടെന്റ് കെട്ടിയത് മാറ്റാതിരുന്നതാണ് അക്രമത്തിന് വഴി വച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്..

Top