മദ്ധ്യപ്രദേശില്‍ അഞ്ചാം പനി; എട്ട് ഗ്രാമങ്ങളിലെ എല്ലാ സ്‌കൂളുകളും അടച്ചിടാന്‍ നിര്‍ദേശം

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ മൈഹാറില്‍ കുട്ടികള്‍ മരിച്ചത് അഞ്ചാം പനി മൂലമെന്ന് സംശയം. പ്രദേശത്തെ 17 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് പ്രദേശത്തെ എട്ട് ഗ്രാമങ്ങളിലെ എല്ലാ സ്‌കൂളുകളും അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. മൂന്ന് ദിവസത്തേക്ക് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അഞ്ചാം പനി നിയന്ത്രിക്കാനായി ഒരു പ്രത്യേക മെഡിക്കല്‍ സംഘത്തെ തന്നെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. ഫെബ്രുവരി 14നും 16നും ആയിരുന്നു രണ്ട് കുട്ടികളുടെ മരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എട്ട് ഗ്രാമങ്ങളിലായി 17 കുട്ടികള്‍ക്ക് കൂടി അഞ്ചാം പനി ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ പറഞ്ഞു. ഇവരില്‍ ഏഴ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് എട്ട് ഗ്രാമങ്ങളിലെ എല്ലാ സര്‍ക്കാര്‍ – സ്വകാര്യ സ്‌കൂളുകളും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണിത്. ഈ ഗ്രാമങ്ങളിലെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ സര്‍വേ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശത്ത് ഒരു പരിപാടികളിലും കുട്ടികള്‍ ഒരുമിച്ച് കൂടരുതെന്നും നിര്‍ദേശം നല്‍കി.

രോഗബാധിതരില്‍ നിന്ന് ശേഖരിച്ച സാമ്പികളുകള്‍ ഭോപ്പാലിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് പരിശോധനയ്ക്ക് അയച്ചു. പ്രദേശം സന്ദര്‍ശിക്കാന്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള സംഘവും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top