ബംഗാൾ സ്വദേശിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ് ; കേരളത്തിലെത്തിയത് കടുത്ത ദാരിദ്ര്യം മൂലം

ഇടുക്കി : ബംഗാൾ സ്വദേശിനിയായ പതിനഞ്ചുകാരിയെ തേയിലത്തോട്ടത്തിൽ കൂട്ടം ചേർന്നു പീഡിപ്പിച്ച കേസിൽ പൂപ്പാറ സ്വദേശികളായ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശികളായ 2 പേരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. രണ്ടാഴ്ച മുൻപാണ് പതിനഞ്ചുകാരിയും കുടുംബവും കേരളത്തിലെത്തിയത് . കടുത്ത ദാരിദ്ര്യം കാരണമാണ് ഇവർ സ്വന്തം നാടുപേക്ഷിച്ച്  ജീവിതമാർഗം തേടി കേരളത്തിലെത്തിയത് . ബംഗാളിൽ നിന്നെത്തി കേരളത്തിൽ ജോലി ചെയ്യുന്ന ബന്ധുക്കൾ വഴി ഒരു ഏജന്റിനെ സമീപിച്ചാണ് ഇവർ ഇടുക്കിയിലെ ഒരു ഏലത്തോട്ടത്തിൽ ജോലി ശരിയാക്കിയത്.

ഞായറാഴ്ച വൈകിട്ട് ബംഗാൾ സ്വദേശിയായ സുഹൃത്തിനൊപ്പം പെൺകുട്ടി പൂപ്പാറയിലെത്തിയത് . ഇരുവരും സംസാരിച്ചിരിക്കുന്നതിനിടെ ഏലത്തോട്ടത്തിലെ തൊഴിലാളികളായ 4 പേർ വളഞ്ഞെന്നു പൊലീസ് പറ‍ഞ്ഞു. പിന്നീട് സുഹൃത്തിനെ അടിച്ചോടിച്ച ശേഷം പെൺകുട്ടിയെ തേയിലക്കാട്ടിലേക്കു ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ആളുകൾ എത്തിയതോടെ പ്രതികൾ ഓടിക്കളഞ്ഞു. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പൊലീസ് എത്തി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പീഡനത്തിന് ഇരയായതായി ഡോക്ടർ അറിയിച്ചു. പൊലീസ് പെൺകുട്ടിയെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനു മുന്നിലെത്തിച്ചു മൊഴിയെടുത്തു. മകളെ ഇവിടെ സ്കൂളിൽ ചേർത്തു പഠിപ്പിക്കാമെന്നും ഏജന്റ് പറഞ്ഞിരുന്നെന്നും എന്നാൽ തന്റെ മകൾക്കുണ്ടായ ദുരനുഭവം കാരണം പെൺകുട്ടിയുമായി എത്രയും വേഗം സ്വദേശത്തേക്ക് മടങ്ങാനാണ് തീരുമാനമെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

Top