ഫിഫയുടെ മികച്ച താരം ലെവന്‍ഡോസ്‌കി, ബാഴ്‌സലോണ താരം അലക്‌സിയ മികച്ച വനിതാ താരം

സൂറിച്ച്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാളറിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരം പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്വന്തമാക്കി. അര്‍ജന്റീനയുടെ ലയണല്‍ മെസിയേയും ഈജിപ്ത് സ്‌ട്രൈക്കര്‍ മൊഹമ്മദ് സലായേയും മറികടന്നാണ് ലെവന്‍ഡോസ്‌കി ഈ നേട്ടം കൈവരിച്ചത്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ലെവന്‍ഡോസ്‌കി ഈ നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷവും ലെവന്‍ഡോസ്‌കി തന്നെയാണ് ഫിഫ പുരസ്‌കാരം സ്വന്തമാക്കിയത്. ലെവന്‍ഡോസ്‌കിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു അവസാന രണ്ടു സീസണിലേത്. ഇത്തവണ യൂറോപ്പിലെ ടോപ് സ്‌കോറര്‍ ആയിരുന്നു ലെവന്‍ഡോസ്‌കി.

ബാഴ്‌സലോണയുടെ അലക്‌സിയ പുതെയസ് ആണ് ഏറ്റവും മികച്ച വനിതാ താരം. ബാലണ്‍ ഡി ഓര്‍ ജേതാവ് കൂടിയായ അലക്‌സിയ ഫിഫ ബെസ്റ്റ് നേടുന്ന ആദ്യ സ്പാനിഷ് വനിതാ ഫുട്ബാള്‍ താരമാണ്. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണക്ക് ഒപ്പം ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ്, കോപ ഡെ ലെ റൈന എന്നീ കിരീടങ്ങള്‍ അലക്‌സിയ സ്വന്തമാക്കിയിരുന്നു. ബാഴ്‌സലോണയുടെ തന്നെ താരം ഹെര്‍മോസോ, ചെല്‍സി താരം സാം കെര്‍ എന്നിവരെ മറികടന്നാണ് അലക്‌സിയ ഈ പുരസ്‌കാരം നേടിയത്.

Top