സ്വര്‍ണക്കപ്പ് ഖത്തറില്‍ പറന്നിറങ്ങി; ഫിഫ ലോകകപ്പിന് ദിനമെണ്ണി ആരാധകർ

ദോഹ: 32 കളി സംഘങ്ങളും മോഹിക്കുന്ന സ്വർണക്കപ്പ് അറബ് മണ്ണിൽ പറന്നിറങ്ങി. വൻകരകളിലെ പര്യടനം പൂർത്തിയാക്കിയാണ് ഫിഫ ലോകകപ്പ് ട്രോഫി ദോഹയിൽ എത്തിയത്. രാഷ്ട്രത്തലവന്മാർക്കോ വിശ്വ ജേതാക്കൾക്കോ മാത്രമേ ഫിഫ ട്രോഫിയിൽ തൊടാനാകൂ എന്ന ചട്ടം ഉള്ളതിനാൽ ലോകകപ്പ് കിരീടം അനാവരണം ചെയ്തത് 1998ൽ ചാമ്പ്യന്മാരായ ഫ്രഞ്ച് ടീമംഗം മാഴ്സെൽ ദേസൊയിയാണ്.

ഫിഫ ലോകകപ്പിൻറെ ആവേശം ഉയരുകയാണ്. ലിയോണൽ മെസി അടക്കം പ്രമുഖ താരങ്ങൾ അർജൻറീനൻ ടീമിനൊപ്പം ചേർന്നു. ലോകമെങ്ങുമുള്ള അർജൻറീനൻ ആരാധകരുടെ പ്രതീക്ഷകൾക്കിടെയാണ് ലിയോണൽ മെസി അബുദബിയിലെത്തി ടീം ക്യാംപിൽ ചേർന്നത്. പിഎസ്ജിയുടെ മത്സരത്തിന് ശേഷം ഏഞ്ചൽ ഡി മരിയ, ലിയാന്ദ്രോ പരെഡെസ് എന്നിവർക്കൊപ്പമാണ് മെസ്സി യുഎഇയിലെത്തിയത്. വൈകിട്ടത്തെ പരിശീലന സെഷനിൽ മെസി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. ഇന്നും നാളെയുമായി ദോഹയിൽ എട്ട് ടീമുകൾ എത്തും.

ഞായറാഴ്ചത്തെ ഉദ്ഘാടക മത്സരത്തിൽ ഖത്തറിൻറെ എതിരാളികളായ ഇക്വഡോർ നാളെ വിമാനമിറങ്ങും. ടിറ്റെ അടങ്ങുന്ന ബ്രസീലിയൻ പരിശീലക സംഘം ലോകകപ്പിന് മുൻപുള്ള പരിശീലന വേദിയായ ഇറ്റലിയിലെ ടൂറിനിൽ എത്തി. യൂറോപ്യൻ ക്ലബ്ബ് പോരാട്ടങ്ങൾ അവസാനിച്ചെത്തുന്ന നെയ്മർ അടക്കമുള്ളവർക്കൊപ്പം വാരാന്ത്യത്തിൽ കാനറികൾ ഖത്തറിലിറങ്ങും. ഒമാനിലെ പരിശീലന ക്യാപിലെത്തിയ ജർമ്മൻ ടീമിന് മറ്റന്നാൾ സന്നാഹ മത്സരമുണ്ട്. വൈവിധ്യം വിജയിക്കും എന്ന സന്ദേശമെഴുതിയ പ്രത്യേക ജെറ്റ് വിമാനത്തിൽ ആയിരുന്നു ഒമാനിലേക്കുള്ള യാത്ര.

Top