ഫിഫ ലോകകപ്പ്: റൊണാള്‍ഡോയും നെയ്മറും ഇന്നിറങ്ങും

ദോഹ:ഫിഫ ലോകകപ്പിൽ അർജൻറീനയുടെയും ജർമനിയുടെയും തോൽവികൾക്ക് നിരാശരായിരിക്കുകയാണ് മലയാളികൾ. ഒട്ടേറെ ആരാധകരുളള ഈ ടീമുകളുടെ തോൽവി ലോകകപ്പ് ആവേശം തണുപ്പിക്കുമെന്ന പേടിയിലാണ് ലോകകപ്പ് സംഘാടകരായ ഖത്തർ. എന്നാൽ ആരാധകരെ വീണ്ടും ആവേശക്കൊടുമുടിയേറ്റാൻ കെൽപ്പുള്ള രണ്ട് ടീമുകൾ റൊണാൾഡോയുടെ പോർച്ചുഗലും നെയ്മറിൻറെ ബ്രസീലും ഇന്ന് പോരാട്ടത്തിന് ഇറങ്ങുന്നതോടെ ആരാധക ആവേശം തിരിച്ചെത്തുമെന്നാണ് ഫുട്ബോൾ ലോകത്തിൻറെ പ്രതീക്ഷ.

ഇന്ന് രാത്രി 9.30ന് നടക്കുന്ന പോരാട്ടത്തിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിന് ആഫ്രിക്കൻ കരുത്തൻമാരായ ഘാനയാണ് എതിരാളികൾ.ഇതിന് മുൻപ് ഒരിക്കലേ ഇരുടീമും ഏറ്റുമുട്ടിയിട്ടുള്ളൂ. 2014 ലോകകപ്പിൽ നേർക്കുനേർ വന്നപ്പോൾ പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഘാനയെ തോൽപിച്ചു.സമീപകാലത്തുണ്ടായ വിമർശനങ്ങൾക്ക് ബൂട്ടുകൊണ്ട് മറുപടി നൽകാൻ കൂടിയാവും റോണാൾഡോ ഇറങ്ങുക.

നാളെ പുലർച്ചെ 12.30ന് നടക്കുന്ന ബ്രസീൽ-സെർബിയ പോരാട്ടത്തിനായാണ് ആരാധകർ ഉറ്റുനോക്കുന്നത്.ആറാം ലോക കിരീടത്തിനിറങ്ങുന്ന ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ബ്രസീൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ 25-ാം സ്ഥാനക്കാരായ സെർബിയ ആണ് എതിരാളികൾ. റാങ്കിംഗിൽ കാര്യമില്ല ഗ്രൗണ്ടിലാണ് കളി എന്ന് സൗദി അറേബ്യയും ജപ്പാനും അട്ടിമറി വിജയങ്ങളോടെ തെളിയിച്ചതിനാൽ ഇന്നത്തെ പോരാട്ടം ബ്രസീലിന് അനായാസമായി കാണാനാവില്ല. ഇന്നത്തെ പോരാട്ടത്തിൽ ബ്രസീലിൻറെ പ്രതീക്ഷയും കരുത്തും നെയ്മർ ജൂനിയറാണ്.

Top