വനിതാ ലോകകപ്പ്; ഇംഗ്ലണ്ടിനെ വീഴ്ത്തി സ്‌പെയ്‌നിന് കന്നിക്കിരീടം

വെല്ലിംഗ്ടണ്‍: ലോക ഫുട്‌ബോള്‍ വനിതാ കിരീടം സ്‌പെയ്‌നിന്. സിഡ്‌നിയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്‌പെയ്ന്‍ കിരീടം നേടിയത്. 29-ാം മിനിറ്റില്‍ ഓള്‍ഗ കാര്‍മോണ നേടിയ ഗോളാണ് സ്‌പെയ്‌നിനെ വിജയികളാക്കിയത്. സ്‌പെയ്‌നിന്റെ ആദ്യ കിരീടമാണിത്. അതേസമയം, മൂന്നാം സ്ഥാനം സ്വീഡന്‍ സ്വന്തമാക്കി. ആതിഥേയ രാജ്യങ്ങളില്‍ ഒന്നായ ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സ്വീഡന്‍ മൂന്നാം സ്ഥാനം നേടിയത്.

ഇരു ടീമുകളും ഒരുപോലെ മത്സത്തില്‍ ആധിപതം പുലര്‍ത്തി. 58 ശതമാനവും പന്ത് സ്‌പെയ്‌നിന്റെ കാലിലായിരുന്നു. അഞ്ച് തവണ ഇംഗ്ലണ്ട് ഗോള്‍ കീപ്പറെ സ്‌പെയ്ന്‍ പരീക്ഷിച്ചു. ഇംഗ്ലണ്ട് തിരിച്ച് മൂന്ന് തവണയും. എന്നാല്‍ ഇംഗ്ലണ്ടിനായിരുന്നു ആദ്യ അവസരം ലഭിച്ചത്. ലോറന്‍ ഹെംപിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ കറ്റ കോള്‍ തടഞ്ഞിട്ടു. 16-ാം മിറ്റില്‍ ഹെംപിന്റെ മറ്റൊരു ഷോട്ട് ക്രോസ്ബാറില്‍ തട്ടിതെറിച്ചു. 18-ാം മിനിറ്റിലാണ് സ്‌പെയ്‌നിന് ആദ്യ അവസരം ലഭിക്കുന്നത്. എന്നാല്‍ മുതലാക്കാനായില്ല.

29-ാം മിനിറ്റില്‍ സ്‌പെയ്ന്‍ ലീഡെടുത്തു. സ്പാനിഷ് ഇടത് വിംഗ് ബാക്ക് കര്‍മോണയുടെ നിലംപറ്റെയുള്ള ഷോട്ട് ഗോള്‍വര കടന്നു. മരിയോന കാള്‍ഡെന്റിയുടെ പാസിലായിരുന്നു താരത്തിന്റെ ഗോള്‍. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് സ്‌പെയ്‌നിന് ലീഡുയര്‍ത്താനുള്ള അവസരം ലഭിച്ചിരുന്നു. എന്നാല്‍ പറല്‍ലുവേലോ അയിന്‍ഗോനോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു.

രണ്ടാം പകുതിയിലും സ്‌പെയ്‌നിന് ലീഡെടുക്കാനുള്ള സുവര്‍ണാവസമുണ്ടായി. എന്നാല്‍ പെനാല്‍റ്റി മുതലാക്കാന്‍ സ്‌പെയ്‌നിന് സാധിച്ചില്ല. കാള്‍ഡെന്റിയുെട ഷോട്ട് ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ മാരി എര്‍പ്‌സ് കയ്യിലൊതുക്കി. തുടര്‍ന്ന് ഇംഗ്ലണ്ട് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി. എന്നാല്‍ സ്പാനിഷ് പ്രതിരോധം വില്ലനായി.

Top