പുതിയ പരിഷ്‌കാരങ്ങളുമായി ഫിഫ; ക്ലബുകള്‍ക്ക് അതൃപ്തി

സൂറിച്ച്: ഫുട്‌ബോളില്‍ വലിയ പരിഷ്‌കാരങ്ങളുമായി ഫിഫ. ക്ലബുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്നതാണ് ഇതില്‍ പ്രധാനം. 2026 മുതല്‍ ലോകകപ്പില്‍ കളിക്കാന്‍ ദേശീയ ടീമുകള്‍ക്ക് താരങ്ങളെ വിട്ടുനല്‍കുന്ന ക്ലബുകള്‍ക്ക് കിട്ടുക കൈനിറയെ പണം. നിലവില്‍ കിട്ടുന്നതിനെക്കാള്‍ ഏഴുപത് ശതമാനം വര്‍ധനയാണ് ഫിഫയുടെ വാഗ്ദാനം. ഇതിനായി ആകെ 2,918 കോടി രൂപയാണ് ഫിഫ മാറ്റിവയ്ക്കുക.

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീരാജ്യങ്ങള്‍ സംയുക്തമായാണ് 2026ലെ ലോകകപ്പിന് വേദിയാവുക. അടുത്ത ക്ലബ് ലോകകപ്പില്‍ യൂറോപില്‍നിന്നുള്ള 12 ടീമുകളടക്കം 32 ക്ലബുകളെ കളിപ്പിക്കാനും തീരുമാനമായി. യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളും മറ്റു ഭൂഖണ്ഡങ്ങളിലെ ചാംപ്യന്‍മാര്‍ ഏറ്റുമുട്ടി ജയിച്ച ടീമുമായുള്ള മത്സരം നടത്താനും പദ്ധതിയുണ്ട്. ഫിഫയും യൂറോപ്യന്‍ ക്ലബ്‌സ് അസോസിയേഷനും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. അടുത്ത ലോകകപ്പ് മുതല്‍ 32 ടീമുകള്‍ക്ക് പകരം 48 ടീമുകള്‍ മത്സരിക്കുന്നതും 32 ടീമുകളുട ക്ലബ്ബ് ലോകകപ്പും വരുമാനം കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അടുത്ത നാലു വര്‍ഷത്തിനുളള 11 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ഫിഫ ലക്ഷ്യമിടുന്നത്. ക്ലബ്ബ് ലോകകപ്പിലെ വരുമാനം കൂട്ടാതെയാണിതെന്നും വീണ്ടും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്‍ഫാന്റിനോ പറഞ്ഞിരുന്നു. കളിക്കാരുടെ ട്രാന്‍സ്ഫര്‍ സമ്പ്രദായം പുനപരിശോധിക്കുമെന്നും ട്രാന്‍സ്ഫര്‍ ഫീയുടെയും കളിക്കാരുടെ ശമ്പളത്തിന്റെയും കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും ഇന്‍ഫാന്റീനോ പറഞ്ഞു. കളിക്കാരുടെ ശരമ്പളത്തിനും ട്രാന്‍സ്ഫര്‍ ഫീക്കും പരിധി നിശ്ചയിക്കേണ്ടതുണ്ടെന്നും അത് എങ്ങനെ നടപ്പിലാക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇതേസമയം ഫിഫയുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെ വമ്പന്‍ ക്ലബുകള്‍ എതിര്‍പ്പറിയിച്ചിച്ചിട്ടുണ്ട്. യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പദ്ധതിയുമായി രംഗത്തുള്ള യുവന്റസ്, റയല്‍ മഡ്രിഡ്, ബാഴ്‌സലോണ ക്ലബുകളാണ് എതിര്‍പ്പുമായി രംഗത്ത് എത്തിയത്.

Top