ഫുട്ബോളില്‍ നീലക്കാര്‍ഡ് കൊണ്ടുവരാനുള്ള നീക്കം നടക്കില്ലെന്ന് ഫിഫ

സ്വിറ്റ്സര്‍ലന്‍ഡ്: ഫുട്ബോളില്‍ നീലക്കാര്‍ഡ് കൊണ്ടുവരാനുള്ള നീക്കം നടക്കില്ലെന്ന് ഫിഫ. നീലക്കാര്‍ഡ് പ്രയോഗിക്കുന്നതുവഴി ഫുട്ബോളിന്റെ അന്തസ്സത്ത നഷ്ടപ്പെടുമെന്നാണ് ഫിഫയുടെ വിലയിരുത്തല്‍. ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫന്റിനോയാണ് പുതിയ നീക്കം നടക്കില്ലെന്ന് പ്രഖ്യാപിച്ചത്.

നീലക്കാര്‍ഡിന് ഫിഫ സമ്പൂര്‍ണമായി എതിരാണ്. ഐ.എഫ്.എ.ബി.യോട് ഫിഫയ്ക്ക് അക്കാര്യമാണ് പറയാനുള്ളത്. നിങ്ങള്‍ക്ക് ഒരു തലക്കെട്ട് ആവശ്യമാണെങ്കില്‍ ‘നീലക്കാര്‍ഡിന് ചുവപ്പ് കാര്‍ഡ്’ എന്ന് നല്‍കുന്നു. ആശയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഫിഫ എതിരല്ല. പക്ഷേ, കളിയുടെ അന്തസ്സത്തയും പാരമ്പര്യവും സംരക്ഷിക്കണം. നീലക്കാര്‍ഡ് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫുട്ബോളില്‍ ചുവപ്പ്, മഞ്ഞ കാര്‍ഡുകള്‍ക്ക് പിന്നാലെ നീലക്കാര്‍ഡും കൊണ്ടുവരാന്‍ ഫുട്ബോള്‍ നിയമനിര്‍മാണ സംഘടനയായ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഐ.എഫ്.എ.ബി.) ശ്രമം നടത്തിയിരുന്നു. കളത്തില്‍ മോശം പെരുമാറ്റമോ റഫറിയോട് ഉള്‍പ്പെടെ തട്ടിക്കയറുകയോ ചെയ്യുന്നതിന് എതിരെയാണ് നീലക്കാര്‍ഡ് പ്രയോഗിക്കുക.

എതിര്‍ ടീം കളിക്കാരനെ ഗ്രൗണ്ടില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയാല്‍ ഉള്‍പ്പെടെ നീലക്കാര്‍ഡ് പ്രയോഗിക്കും. കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും മാച്ച് ഒഫീഷ്യലുകളോടുള്ള ബഹുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ കാര്‍ഡ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തോളം ഇത് പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പദ്ധതിപ്രകാരം, ബ്ലൂകാര്‍ഡ് കിട്ടുന്ന താരം ശിക്ഷാ നടപടിയുടെ ഭാഗമായി പത്ത് മിനിറ്റോളം കളത്തിനു പുറത്തിരിക്കേണ്ടി വരും. താഴേത്തട്ടിലുള്ള ഫുട്‌ബോള്‍ മത്സരങ്ങളില്‍ ബ്ലൂ കാര്‍ഡ് നേരത്തേതന്നെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ മേല്‍ത്തട്ടിലേക്ക് ഈ നിയമം കൊണ്ടുവരുന്നതിനോട് ഫിഫയ്ക്ക് യോജിപ്പില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top