മെസിയുടെ ഫിഫ പുരസ്‌കാരം വിവാദത്തില്‍; വോട്ടിങില്‍ തിരിമറി നടത്തിയെന്ന് ആരോപണം

ബാഴ്‌സലോണ നായകന്‍ ലിയോണല്‍ മെസ്സിയെ ലോക ഫുട്‌ബോളറായി തെരഞ്ഞെടുക്കാന്‍ ഫിഫ വോട്ടിംഗില്‍ തിരിമിറി നടത്തിയെന്ന് ആരോപണം. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും സുഡാന്‍ കോച്ച്, നിക്കാരഗ്വ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ യുവാന്‍ ബരേരയുമാണ് ഫിഫയുടെ ബാലറ്റ് വോട്ടെടുപ്പിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫിഫ വ്യക്തമാക്കി.

സുഡാന്‍ കോച്ച് ദ്രാവ്‌കോ ലുഗാരിസിച്ചും നിക്കാരഗ്വ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ യുവാന്‍ ബരേരയും തങ്ങള്‍ വോട്ടുചെയ്തവരുടെ പേരല്ല ഫിഫ പുറത്തുവിട്ട ഔദ്യോഗിക വോട്ടിങ് പട്ടികയിലുള്ളതെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചു.താന്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്കാണ് ആദ്യ വോട്ട് ചെയ്തതെന്നും
എന്നാല്‍ ഫിഫയുടെ വോട്ടിങ് രേഖയില്‍ തന്റെ ആദ്യ വോട്ട് മെസ്സിക്കാണെന്നാണ് കാണുന്നതെന്ന് ലുഗാരിസിച്ച് പറഞ്ഞു. അതേസമയം താന്‍ മെസ്സിക്ക് വോട്ട് ചെയ്തിട്ടില്ലെന്നാണ് യുവാന്‍ ബരേര പറയുന്നത്. മെസ്സിക്ക് വോട്ടു ചെയ്ത ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ തന്റെ പേര് കണ്ടപ്പോള്‍ അതിശയമായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈജിപ്തില്‍ നിന്ന് ലിവര്‍പൂള്‍ താരം മുഹമ്മദ് സലയ്ക്ക് അനുകൂലമായി ലഭിച്ച വോട്ടുകള്‍ കണക്കിലെടുത്തില്ലെന്ന ആരോപണവുമായാണ് ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തിയത്. എന്നാല്‍ ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയ വോട്ടിംഗ് ഫോമുകളിലെ ഒപ്പുകള്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തിലായതും വോട്ടിംഗ് ഫോമുകളില്‍ ഫെഡറേഷന്റെ ഒപ്പ് ഇല്ലാത്തുമാണ് ഈ വോട്ടുകള്‍ അസാധുവാകാന്‍ കാരണമെന്ന് ഫിഫ വക്താവ് പറഞ്ഞു.

ലിവര്‍പൂള്‍ താരം വിര്‍ജിന്‍ വാന്‍ ഡൈക്ക് യുവെന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് മെസ്സി ഇത്തവണ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

46 വോട്ടുകള്‍ നേടിയാണ് മെസ്സി ഇത്തവണ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. വിര്‍ജിന്‍ വാന്‍ ഡൈക്കിന് 38 വോട്ടുകളും റൊണാള്‍ഡോയ്ക്ക് 36 വോട്ടുകളുമാണ് ലഭിച്ചത്. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്ക് ലഭിച്ചത് 26 വോട്ടുകളാണ്.

എന്നാല്‍ അവസാന പട്ടികയില്‍ ഇടം നേടാന്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മൊഹമ്മദ് സലയ്ക്ക് സാധിച്ചിരുന്നില്ല. ലിവര്‍പൂളിന്റെ ഹോളണ്ട് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡൈക്ക്, യുവന്റസിന്റെ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ, ബാഴ്സലോണയുടെ അര്‍ജന്റീന മിഡ് ഫീല്‍ഡര്‍ ലയണല്‍ മെസി എന്നിവരാണ് അവസാന ലിസ്റ്റിലെത്തിയത്. മെസിയാണ് അവാര്‍ഡ് നേടിയത്. ഇത് ആറാം തവണയാണ് മെസ്സി മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.

Top