ഖത്തര്‍ ലോകകപ്പിലെ ടീമുകളിലെ താരങ്ങളുടെ എണ്ണം ഉയര്‍ത്താന്‍ ഫിഫ തീരുമാനിച്ചു

ദോഹ: ഖത്തർ ലോകകപ്പിൽ ഓരോ ടീമിലെയും പരമാവധി താരങ്ങളുടെ എണ്ണം 23ൽ നിന്ന് ഇരുപത്താറാക്കി ഉയർത്താൻ തീരുമാനം. കൊവിഡ് പശ്ചാത്തലത്തിലാണ് ടീമിൽ 3 പേരെ കൂടി അധികമായി ഉൾപ്പെടുത്താൻ ഫിഫ അനുമതി നല്‍കിയത്. കഴിഞ്ഞ യൂറോ കപ്പ്, കോപ്പ അമേരിക്ക, ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്‍റുകളിൽ 28 താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ അനുമതി നൽകിയിരുന്നു. അധിക താരങ്ങളും ടീമിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കണം.

പുതിയ തീരുമാനത്തോടെ 32 ടീമുകളിലായി 96 താരങ്ങൾ കൂടി ഖത്തറിൽ ലോകകപ്പ് കളിക്കാനെത്തും. പുതുതായി മൂന്ന് കളിക്കാരെ കൂടി ഉള്‍പ്പെടുത്തുന്നത് കൊവിഡ് സാഹചര്യത്തെ നേരിടാന്‍ പരിശീലകര്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

ആദ്യമായാണ് ലീഗ് സീസണുകള്‍ക്കിടയില്‍ ലോകകപ്പ് നടക്കുന്നത്. ലോകകപ്പിനായി എല്ലാ പ്രമുഖ ലീഗുകളും നവംബര്‍ 13 ഓടെ താല്‍ക്കാലികമായി നിര്‍ത്തും. ലോകകപ്പിന് മുമ്പ് കളിക്കാരെല്ലാം ഒരാഴ്ച്ചത്തെ ക്യംപിംല്‍ ഒത്തുകൂടും. ലീഗ് സീസണുകള്‍ക്കിടയില്‍ നടക്കുന്ന ലോകകപ്പിനായി കളിക്കാരെ വിട്ടു നല്‍കുന്ന ക്ലബ്ബുകള്‍ക്ക് നഷ്ടപരിഹാരമായി ഫിഫ 209 മില്യണ്‍ ഡോളറാണ് നീക്കിവെച്ചിട്ടുള്ളത്.

26 കളിക്കാര്‍ക്ക് പുറമെ കൊവിഡ് സാഹചര്യത്തില്‍ നടപ്പാക്കിയ നിശ്ചിത സമയത്ത് അഞ്ച് പകരക്കാരെന്ന നിയമവും ലോകകപ്പിലും തുടരും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് നടക്കുക.

Top