പശ്ചിമ ബംഗാളില്‍ പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ അക്രമങ്ങളില്‍ കലാശിച്ചതിന് പിന്നില്‍ ബിജെപിയുടെ പണം വാങ്ങിയവരാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. മുസ്ലീം സമുദായത്തിന്റെ സുഹൃത്തുക്കളായി നടിക്കുന്ന ബാഹ്യശക്തികളാണ് അതിക്രമവും, കൊള്ളിവെയ്പ്പും നടത്തിയതെന്നും മമത ആരോപിച്ചു.
നോബല്‍ സമ്മാന ജേതാവ് രബീന്ദ്രനാഥ് ടാഗോറിന്റെ വസതിയായ ജോറാസാങ്കോ താകുര്‍ ബാരിയിലേക്ക് മെഗാ റാലി സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി ഭേദഗതി ചെയ്ത പൗരത്വ നിയമവും, ദേശീയ പൗരത്വ രജിസ്റ്റും ബംഗാളില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ചു. ഇതിന് തയ്യാറാകാത്ത തന്റെ സര്‍ക്കാരിനെ ധൈര്യമുണ്ടെങ്കില്‍ പുറത്താക്കാനും അവര്‍ കേന്ദ്രത്തെ വെല്ലുവിളിച്ചു.
‘ഞാന്‍ ജീവനോടെ ഉള്ളിടത്തോളം കാലം പൗരത്വ നിയമവും, എന്‍ആര്‍സിയും സംസ്ഥാനത്ത് നടപ്പാക്കില്ല. നിങ്ങള്‍ക്ക് എന്റെ സര്‍ക്കാരിനെ പുറത്താക്കാം, എന്നെ ജയിലില്‍ അടയ്ക്കാം. പക്ഷെ കരിനിയമം നടപ്പാക്കില്ല. നിയമം റദ്ദാക്കും വരെ ജനാധിപത്യപരമായി പ്രതിഷേധം തുടരും’, ബിജെപിക്ക് എതിരെ അവര്‍ നിലപാട് വ്യക്തമാക്കി.
ഏതാനും ട്രെയിനുകള്‍ക്ക് തീയിട്ടപ്പോള്‍ തന്നെ കേന്ദ്രം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കിയെന്നും മമതാ ബാനര്‍ജി പരാതിപ്പെട്ടു. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ പേരില്‍ ലോക്‌സഭാ അംഗത്വം രാജിവെച്ച് ബംഗാളിലെ ഇടത് സര്‍ക്കാരിന്റെ അന്ത്യംകുറിച്ച മമതയാണ് ഇപ്പോള്‍ ഈ നിലപാട് സ്വീകരിക്കുന്നത്.