സംസ്ഥാനം പനി കിടക്കയില്‍ ; ഡെങ്കിപ്പനി ബാധിച്ച് തലസ്ഥാനത്ത് ഒരു മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് വീണ്ടും ഒരു മരണം കൂടി. കാട്ടാക്കട പന്നിയോട് സ്വദേശി രമേശ് റാം (38) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.

ഇതോടെ പനിമൂലം ഈ മാസം മരിച്ചവരുടെ എണ്ണം 40 ആയി. ഒന്നേമുക്കാല്‍ ലക്ഷം പേരാണ് സംസ്ഥാനത്ത് ഈ മാസം പനിക്ക് ചികിത്സ തേടിയെത്തിയത്. പനിയും പനി മരണവും വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്

കോഴിക്കോട് നന്മണ്ട സ്വദേശികളായ കുറൂളിപറമ്പത്ത് കുട്ടിമാളു അമ്മ, പരലാട് സ്വദേശി ഗിരീഷ്‌കുമാര്‍ എന്നിവരാണ് ഇന്നലെ മരിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത് 55581 പേരാണ്. ഇന്നലെ ചികിത്സ തേടിയെത്തിയ 19179 പേരില്‍ 128 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഈ മാസം ഇന്നലെ വരെ ചികിത്സ തേടിയെത്തിയവരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷം കടന്നു. ഇതില്‍ 1725 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 137 പേര്‍ക്ക് H1 N1 ഉം 10 പേര്‍ക്ക് ചിക്കുന്‍ ഗുനിയയും സ്ഥിരീകരിച്ചു.

പനി ബാധിച്ചെത്തുവരിലും പനി മൂലമുണ്ടായ മരണത്തിലും തലസ്ഥാന ജില്ലയാണ് മുന്നില്‍. ഇന്നലെ മാത്രം 2888 പേരാണ് തിരുവനന്തപുരത്ത് ചികിത്സ തേടിയെത്തിയത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ വീടുകള്‍ തോറും സന്ദര്‍ശനം നടത്തും. യുദ്ധകാലാടിസ്ഥാനത്തില്‍ മാലിന്യ നിര്‍മാര്‍ജനവും കൊതുക് നിവാരണവും നടത്തും. സ്വകാര്യ ഡോക്ടര്‍മാരും പ്രതിരോധ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

Top