പനി മരണങ്ങള്‍ കൂടുന്നു; ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് പനിയും പനി മരണങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി. പകര്‍ച്ച പനി വ്യാപകമാകുന്നതും പനി മരണങ്ങള്‍ കൂടുന്നതും കടുത്ത ആശങ്ക ഉയര്‍ത്തുന്നതാണ്. സംസ്ഥാനത്തെ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 മായി ഉയര്‍ന്നിരിക്കുകയാണ്. ഡങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ വര്‍ധിക്കുന്നതും പൊതുജനങ്ങളില്‍ ഭീതിയുളവാക്കിയിട്ടുണ്ട്.

കാലവര്‍ഷം സജീവമാകുന്നതിന് മുന്‍പ് തന്നെ പനി മരണങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. പ്രത്യേകിച്ച് മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഡങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ കൂടുന്നത് പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

കത്ത് പൂര്‍ണരൂപത്തില്‍

സംസ്ഥാനത്ത് പകര്‍ച്ച പനി വ്യാപകമാകുന്നതും പനി മരണങ്ങള്‍ കൂടുന്നതും കടുത്ത ആശങ്ക ഉയര്‍ത്തുന്നതാണ്. സംസ്ഥാനത്തെ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 മായി ഉയര്‍ന്നിരിക്കുകയാണ്. ഡങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ വര്‍ധിക്കുന്നതും പൊതുജനങ്ങളില്‍ ഭീതിയുളവാക്കിയിട്ടുണ്ട്.

കാലവര്‍ഷം സജീവമാകുന്നതിന് മുന്‍പ് തന്നെ പനി മരണങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. പ്രത്യേകിച്ച് മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഡങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ കൂടുന്നത് പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സര്‍ക്കാരിന്റെ മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ബോധവത്കരണം നടത്താനും സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കണം. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ലഭ്യത ഉറപ്പാക്കാനും നടപടിയെടുക്കണം.

മാലിന്യ സംസ്‌കരണം പൂര്‍ണമായി പരാജയപ്പെട്ടതാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. പൊതു ഇടങ്ങളിലും വീടുകളിലും മാലിന്യം കെട്ടിക്കിടക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണം.

തദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും ഏകോപിച്ചുകൊണ്ട് പകര്‍ച്ച പനി തടയാനും പനി മരണങ്ങള്‍ കുറയ്ക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെടുന്നു.

 

Top