തിരുവനന്തപുരം: ഉത്സവ സീസണുകളിലെ ഗൾഫ് വിമാന നിരക്ക് നിയന്ത്രിക്കുന്നതിന് വിദേശ വിമാനകമ്പനികൾക്ക് നിശ്ചിത ദിവസത്തേക്ക് കൂടുതൽ സീറ്റ് അനുവദിക്കാൻ വ്യോമയാന മന്ത്രാലയം തയാറാണെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ. എൻ. ചൗബേ.
കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത വിമാനകമ്പനി ഉടമകളുടെ യോഗത്തിലാണ് ആർ. എൻ. ചൗബേ ഇക്കാര്യം അറിയിച്ചത്. ഉഭയകക്ഷി കരാർ പ്രകാരമാണ് വിദേശ വിമാന കമ്പനികൾക്ക് മന്ത്രാലയം സീറ്റ് അനുവദിക്കുന്നത്.
മുൻകൂർ സീറ്റ് വർധന തീരുമാനിക്കാൻ കഴിഞ്ഞാൽ നിരക്ക് കുത്തനെ ഉയർത്തുന്നത് ഒഴിവാക്കാൻ കഴിയുമെന്ന് യോഗത്തിൽ പങ്കെടുത്ത വിമാനകമ്പനികളും അറിയിച്ചു. ഇതു സംബന്ധിച്ച് കൂടുതൽ ആലോചന നടത്തി തീരുമാനമെടുക്കുമെന്ന് ചൗബേ അറിയിച്ചു.
അധിക സർവീസ് നടത്തുന്നതിന് പ്രോത്സാഹനമെന്ന നിലയിൽ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) വാറ്റ് സംസ്ഥാന സർക്കാർ കുറയ്ക്കണമെന്ന ആവശ്യം യോഗത്തിൽ എയർലൈൻ കമ്പനികൾ ഉന്നയിച്ചു. ഇക്കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. തീരുമാനം വൈകാതെ എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.