വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; ചിത്രദുര്‍ഗ മുന്‍മഠാധിപതി വീണ്ടും അറസ്റ്റില്‍, വിട്ടയക്കാന്‍ കോടതി ഉത്തരവ്

ബെംഗളൂരു: വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചിത്രദുര്‍ഗ മുരുഗ മുന്‍മഠാധിപതി ശിവമൂര്‍ത്തി മുരുഗശരണരുവിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ ജാമ്യം നിലനില്‍ക്കേ വീണ്ടും അറസ്റ്റ് ചെയ്ത നടപടിയെ കര്‍ണാടക ഹൈക്കോടതി വിമര്‍ശിക്കുകയും വിട്ടയക്കാന്‍ ഉത്തരവിടുകയും ചെയ്തു. അറസ്റ്റിനെതിരേ ശിവമൂര്‍ത്തിയുടെ അഭിഭാഷകനാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജാമ്യം നിലനില്‍ക്കേ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ചിത്രദുര്‍ഗ സെഷന്‍സ് കോടതിയുടെ നടപടിയെ വിമര്‍ശിച്ചാണ് ശിവമൂര്‍ത്തിയെ ഉടന്‍ വിട്ടയക്കാന്‍ ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ഉത്തരവിട്ടത്.

ശിവമൂര്‍ത്തിയുടെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കുമ്പോഴേക്കും സെഷന്‍സ് കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചിരുന്നു. ചിത്രദുര്‍ഗ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയ ഹൈക്കോടതി സെഷന്‍സ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാമെന്ന് നിര്‍ദേശിച്ചു. 14മാസം ജയിലില്‍ കഴിഞ്ഞശേഷം കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതിയില്‍നിന്ന് ശിവമൂര്‍ത്തി ജാമ്യംനേടിയിരുന്നു.

ശിവമൂര്‍ത്തിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ തിങ്കളാഴ്ച രാവിലെ ചിത്രഗുര്‍ഗ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിടുകയായിരുന്നു. ശിവമൂര്‍ത്തിയുടെ പേരിലുള്ള രണ്ടാം പോക്സോ കേസിലായിരുന്നു ഉത്തരവ്. ശിവമൂര്‍ത്തിയെ പോലീസ് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കേസന്വേഷിക്കുന്ന ചിത്രദുര്‍ഗ റൂറല്‍ എസ്.ഐ. മുദ്ദുരാജു നല്‍കിയ അപേക്ഷപ്രകാരമായിരുന്നു കോടതിനടപടി. ദാവണഗെരെയിലെ മഠത്തിലെത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ജയിലില്‍നിന്നിറങ്ങിയശേഷം നാലുദിവസമായി ദാവണഗെരെയിലെ വിരക്തമഠത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും അറസ്റ്റ്.

മഠത്തിലെ രണ്ടു വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ശിവമൂര്‍ത്തി അറസ്റ്റിലായത്. പിന്നീട് മഠത്തിലെ മറ്റു രണ്ടു വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ പോക്സോ ചുമത്തി രണ്ടാമത്തെ കേസ് രജിസ്റ്റര്‍ചെയ്യുകയായിരുന്നു.

Top