2019-20 ല്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം 4,997 കോടി ഡോളര്‍

കൊച്ചി: ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ.) റെക്കോഡ് ഉയരത്തില്‍. 2019-20ല്‍ 13 ശതമാനം വര്‍ധിച്ച് വിദേശ നിക്ഷേപം4,997 കോടി ഡോളറിലാണ് എത്തി നില്‍ക്കുന്നത്. ഇത് ഏതാണ്ട് 3.75 ലക്ഷം കോടി രൂപയോളമാണ്.

2018-19 സാമ്പത്തിക വര്‍ഷം നേരിട്ടുള്ള വിദേശ നിക്ഷേപമായി ലഭിച്ചത്
4,436 കോടി ഡോളറായിരുന്നു.സേവന മേഖലയ്ക്കും കംപ്യൂട്ടര്‍ സോഫ്റ്റ്വേര്‍, ഹാര്‍ഡ്വേര്‍ മേഖലകള്‍ക്കുമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശ നിക്ഷേപം ഏറ്റവുമധികം ലഭിച്ചത്. യഥാക്രമം 785 കോടി ഡോളറും 767 കോടി ഡോളറുമാണ് ഈ മേഖലകള്‍ നേടിയത്.

വ്യാപാരം (457 കോടി ഡോളര്‍), ടെലി കമ്മ്യൂണിക്കേഷന്‍സ് (444 കോടി ഡോളര്‍), വാഹനം (282 കോടി ഡോളര്‍), നിര്‍മാണം (200 കോടി ഡോളര്‍), കെമിക്കല്‍സ് (100 കോടി ഡോളര്‍) എന്നിവയാണ് വിദേശ നിക്ഷേപം ആകര്‍ഷിച്ച മറ്റു മേഖലകള്‍.

ഇന്ത്യയിലേക്ക് ഏറ്റവുമധികം വിദേശം നിക്ഷേപം നടത്തിയ രാജ്യം സിങ്കപ്പൂരാണ്. 1,467 കോടി ഡോളറാണ് സിങ്കപ്പൂരിലെ സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത്.

മൗറീഷ്യസ് 824 കോടി ഡോളറും, നെതര്‍ലാന്‍ഡ്സ് 650 കോടി ഡോളറും, അമേരിക്ക 422 കോടി ഡോളറും, കേയ്മന്‍ ഐലന്‍ഡ്സ് 370 കോടി ഡോളറും, ജപ്പാന്‍ 322 കോടി ഡോളറും, ഫ്രാന്‍സ് 189 കോടി ഡോളറുമാണ് ഇന്ത്യയില്‍ നിക്ഷേപിച്ചത്.

Top