സഹോദരിക്ക് നീതി ലഭിക്കും വരെ ജീവിതം നിയമപോരാട്ടത്തിനായി മാറ്റിവയ്ക്കും: ഐഷ

കൊല്ലം: കൂടെ പിറന്നവള്‍ മരണത്തിലേക്ക് നടന്നുപോയതിന്റെ ആഘാതത്തിലാണ് ഫാത്തിമയുടെ ഇരട്ടസഹോദരി ഐഷ. മരണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ ഫാത്തിമ വളരെ ദുഖിതയായിരുന്നുവെന്ന് ഐഷ പറയുന്നു. സഹോദരിക്ക് നീതി ലഭിക്കും വരെ ജീവിതം നിയമപോരാട്ടത്തിനായി മാറ്റിവയ്ക്കുകയാണെന്നു നിയമ വിദ്യാര്‍ത്ഥിയായ ഐഷ വ്യക്തമാക്കി.

മൂന്നു മിനിറ്റിന്റെ വ്യത്യാസത്തിലാണ് രണ്ടുപേരും പിറന്നത്. മുത്തവള്‍ ഫാത്തിമ, ഇളയവള്‍ ഐഷ. പത്താംക്ലാസുവരെ ഒരേ ബഞ്ചിലായിരുന്നു പഠനം. പക്ഷേ മദ്രാസ് ഐഐടിയില്‍ നേരിട്ടിരുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് ഫാത്തിമ ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ കൂടെ പിറന്നവളുടെ പെരുമാറ്റത്തില്‍ നിന്നു ഐഷ എല്ലാം മനസിലാക്കിയിരുന്നു.

വലിയ സ്വപ്നങ്ങളിലേക്ക് അടുക്കുംചിട്ടയുമായി ജീവിച്ചവള്‍, ജീവന്‍ ഒടുക്കില്ലെന്നു തന്നെയാണ് ഐഷയുടെ വിശ്വാസം. തിരുവനന്തപുരം ലോ കോളജിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ ഐഷ ഇരട്ടസഹോദരിക്ക് നീതി ലഭിക്കും വരെ നിയമ പോരാട്ടം നടത്താനുള്ള തീരുമാനത്തിലാണ്. ഫാത്തിമയുടെയും ഐഷയുടെയും ഇളയ സഹോദരി മറിയം എട്ടാം ക്ലാസില്‍ പഠിക്കുന്നു.

Top