മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം; നീതി കിട്ടാതെ കുടുംബം

ചെന്നൈ : മദ്രാസ് ഐഐടി മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം എങ്ങുമെത്താതെ നിൽക്കുന്നു. ഫാത്തിമ മരിച്ച് ഒരുവർഷം പിന്നിട്ടിട്ടും കേസിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. നിലവിൽ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇതുവരെയും മൊഴി രേഖപ്പെടുത്താനായി പോലും ഫാത്തിമയുടെ വീട്ടിൽ വന്നിട്ടില്ല. ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഡയറക്ടർക്ക് കത്തയച്ചു.

കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ഫാത്തിമാ ലത്തീഫ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. തന്റെ ആത്മഹത്യക്ക് കാരണം അധ്യാപകൻ സുദർശൻ പത്മനാഭൻ ആണെന്ന് ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. മറ്റ് രണ്ട് അധ്യാപകർക്കെതിരെയും ആരോപണമുയർന്നു. എന്നാൽ ആരോപണവിധേയർക്കെതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത് തമിഴ്‌നാട് കോട്ടൂർപുരം പൊലീസായിരുന്നു. എന്നാൽ ഈ അന്വേഷണ സംഘത്തിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ കേസ് ചെന്നൈ സിറ്റി പൊലീസിന്റെ കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനിടെയാണ് കേസ് സിബിഐക്ക് കൈമാറിയത്.

സിബിഐ ഫാത്തിമയുടെ ബന്ധുക്കളെ നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും ഇതുവരെയും മൊഴിയെടുക്കാൻ എത്തിയിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി അന്വേഷണം നിർത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച സിബിഐ സംഘം ബന്ധുക്കളെ വീണ്ടും വിളിച്ചു. ഉടൻതന്നെ മൊഴിയെടുക്കാനായി എത്തുമെന്നും അറിയിച്ചിട്ടുണ്ട്. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഡയറക്ടർക്ക് കത്ത് അയച്ചു കാത്തിരിക്കുകയാണ് വീട്ടുകാർ.

Top