ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഷിക്കോഹാബാദില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് വെടിയേറ്റ് മരിച്ചു. ആറുമാസം മുമ്പാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ഫെബ്രുവരി 10 രാത്രിയിലാണ് വെടിയേറ്റത്. തിലക് നഗറില്‍ വെച്ചായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അഞ്ച് ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും ഫിറോസാബാദിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് സച്ചിന്ദ്ര പട്ടേല്‍ പറഞ്ഞു.

പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആഗ്ര ഇന്‍സ്‌പെക്ടര്‍ ജനറല്‍ സതീഷ് എ ഗണേഷ് പറഞ്ഞു. കഴിഞ്ഞ ആറുമാസമായി കേസില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അമ്മ പറഞ്ഞു. അക്രമികളാണ് പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് മരണപ്പെട്ടയാളുടെ സഹോദരന്‍ പറഞ്ഞു.

Top