മയക്കുമരുന്ന് നല്‍കി പീഡനം, മകളെ അച്ഛന്‍ വിറ്റത് മൂന്ന് തവണ; പ്രതികള്‍ അറസ്റ്റില്‍

ഔറംഗാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം പിതാവ് വിറ്റുവെന്ന് പരാതി. പിന്നാലെ മയക്കുമരുന്ന് നല്‍കി നിരവധി തവണ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന പതിനേഴുകാരിയുടെ പരാതിയില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ഞെട്ടിക്കുന്ന സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്‍, ചെറിയമ്മ, അച്ഛനില്‍ നിന്ന് കുട്ടിയെ വാങ്ങിയ മൂന്ന് പേര്‍ എന്നിവരുള്‍പ്പെടെ എട്ട് പേരാണ് അറസ്റ്റിലായത്. ചെറിയമ്മയ്ക്ക് പുറമേ മറ്റൊരു സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്.

പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ നന്ദേദ് ജില്ലയിലെ ഹെഡ്ഗാവ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയാണ് പീഡകസംഘത്തില്‍ നിന്ന് കുട്ടിയെ രക്ഷിച്ചത്. ഫോണില്‍ പെണ്‍കുട്ടി തന്നെയാണ് വിവരങ്ങള്‍ അമ്മയുടെ സഹോദരിയെ അറിയിച്ചത്. പണത്തിന് വേണ്ടിയാണ് പെണ്‍കുട്ടിയെ സ്വന്തം പിതാവ് വില്‍പ്പന നടത്തിയതെന്ന് നന്ദേദ് എ.എസ്.പി വിജയ് കബാഡെ പറഞ്ഞു.

പെണ്‍കുട്ടിയെ പിതാവ് മുന്‍പ് ഒരു മാസത്തേക്ക് രാജസ്ഥാന്‍ സ്വദേശിയായ ഒരാള്‍ക്ക് വിറ്റിരുന്നു. ഇതിന് ശേഷം രണ്ട് ലക്ഷം രൂപ തവണ വ്യവസ്ഥയില്‍ നല്‍കാമെന്ന ഉറപ്പില്‍ 45കാരനായ മറ്റൊരാള്‍ക്കും കുട്ടിയെ വില്‍പ്പന നടത്തി. എന്നാല്‍ അവസാനത്തെ തവണ വ്യവസ്ഥ മുടക്കിയതിന്റെ പേരില്‍ ഇയാള്‍ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു.

ഇതിന് ശേഷമാണ് സതാര കേന്ദ്രീകരിച്ചുള്ള ഒരു സംഘത്തിന് മകളെ ഇയാള്‍ വിറ്റത്. ഔറംഗാബാദില്‍ ജോലി തേടി പോയപ്പോഴാണ് ഈ സംഘത്തെ പരിചയപ്പെട്ടതും മകളെ കൈമാറനുള്ള ധാരണയുണ്ടാക്കിയതും.

 

Top