11 കാരനെ തല്ലിയ പിതാവിന് 1100 ദിര്‍ഹം പിഴ വിധിച്ച് ഫുജൈറ കോടതി

ഫുജൈറ: 11 കാരനെ അടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പിതാവ് കുറ്റക്കാരനാണെന്ന് ഫുജൈറ അപ്പീല്‍ കോടതി കണ്ടെത്തി. ഇയാള്‍ക്ക് 1100 ദിര്‍ഹം പിഴയും കോടതി വിധിച്ചു. പിതാവുമായി പിരിഞ്ഞു കഴിയുന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. യുഎഇ സൈന്യത്തില്‍ ജോലി ചെയ്യുന്ന കുട്ടിയുടെ മാതാവ് പോലീസുകാരനായ മുന്‍ ഭര്‍ത്താവിനെതിരേയാണ് കോടതിയെ സമീപിച്ചത്.

11കാരനായ മകനെ കൈകൊണ്ട് മുഖത്തും മുതുകിലും കൈയിലും പലതവണ മര്‍ദ്ദിച്ചുവെന്നും മര്‍ദ്ദനത്തിന്റെ പാടുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി. പിതാവിന്റെ മര്‍ദ്ദനത്തിന് തെളിവായി രണ്ട് വീഡിയോ ക്ലിപ്പുകളും യുവതി കോടതി മുമ്പാകെ സമര്‍പ്പിച്ചു. ഇപ്പോള്‍ മകനും പിതാവും തന്റെ കൂടെയല്ല താമസമെന്നും അവര്‍ അറിയിച്ചു.

തുടര്‍ന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു. പിതാവില്‍ നിന്ന് തനിക്ക് ഏല്‍ക്കേണ്ടിവന്ന മര്‍ദ്ദനത്തെ കുറിച്ച് കുട്ടിയില്‍ നിന്നും പോലിസ് മൊഴിയെടുക്കുകയുണ്ടായി. കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിലും ശരീരത്തിലേറ്റ മര്‍ദ്ദനത്തെ തുടര്‍ന്നുള്ള പാടുകള്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. അനുജത്തിയുമായുള്ള തര്‍ക്കത്തിന്റെ പേരിലാണ് പിതാവ് തന്നെ തല്ലിയതെന്നായിരുന്നു കുട്ടി പോലിസിനോട് പറഞ്ഞത്.മകനോട് തനിക്ക് അളവറ്റ സ്നേഹമാണെന്നും മകനെ അച്ചടക്കം പഠിപ്പിക്കുയെന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ തല്ലിയതെന്നുമായിരുന്നു പിതാവിന്റെ വാദം.

ജ്യേഷ്ഠന്‍ തല്ലിയെന്ന് മകള്‍ ഫോണ്‍ വിളിച്ചു പറഞ്ഞതനുസരിച്ചാണ് താന്‍ വീട്ടിലെത്തിയത്. മകനെ താന്‍ വലിയ തോതില്‍ മര്‍ദ്ദിച്ചുവെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം കേസ് പരിഗണിച്ച ഫുജൈറ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഇയാളെ ആറു മാസം തടവിനും 1200 ദിര്‍ഹം പിഴയ്ക്കുമായിരുന്നു ശിക്ഷിച്ചത്. എന്നാല്‍ വിധിക്കെതിരേ നല്‍കിയ അപ്പീല്‍ പരിഗണിച്ച മേല്‍ക്കോടതി, തടവ് ശിക്ഷ ഒഴിവാക്കി നല്‍കുകയും പിഴ 1100 ആയി കുറയ്ക്കുകയും ചെയ്യുകയായിരുന്നു.

 

Top