ഹാദിയയുടെ പിതാവ് അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു

Hadiya's father Asokan

വൈക്കം: ദേശീയമാധ്യമങ്ങളിലടക്കം നിറഞ്ഞുനിന്ന മതപരിവര്‍ത്തന കേസിലെ കോട്ടയം വൈക്കം സ്വദേശിനി ഹാദിയയുടെ പിതാവായ അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസില്‍ വച്ചാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചതെന്നാണ് വിവരം.

ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനാണ് അശോകന് പാര്‍ട്ടി അംഗത്വം നല്‍കിയത്. രാജ്യത്തെ ഏറ്റവും മികച്ച രാഷ്ട്രീയ പാര്‍ട്ടി ബിജെപിയായതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് അശോകന്‍ പറഞ്ഞു.

ഏതു രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പവും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട്. ഹിന്ദു സംസ്‌കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കോണ്‍ഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാട് പൂര്‍ണമല്ല. ചൈനയ്‌ക്കൊപ്പം നില്‍കുന്ന കമ്യൂണിസ്റ്റ് നിലപാടുകളോടു താല്‍പര്യമില്ലെന്നും അശോകന്‍ വ്യക്തമാക്കി.

ശബരിമലയില്‍ വിശ്വാസമില്ലാത്തവന്‍ അവിടേക്കു പോകണ്ട ആവശ്യമില്ല. അവിടുത്തെ ആചാരങ്ങള്‍ സംരക്ഷിക്കണം. വിശ്വാസികളെ നിര്‍ബന്ധിച്ച് അവിശ്വാസിയാക്കാന്‍ ശ്രമിക്കുന്ന രീതി ശരിയല്ലെന്നും അശോകന്‍ പറയുന്നു. ഹാദിയ എല്ലാ ദിവസവും വിളിക്കാറുണ്ട്. ബിജെപിയില്‍ ചേര്‍ന്ന കാര്യം മകളോടു ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിമുക്തഭടന്‍ കൂടിയായ അശോകന്‍ അറിയിച്ചു.

സേലത്ത് ഹോമിയോ പഠനത്തിനിടെയാണ് ഹാദിയ ഇസ്ലാം മതം സ്വീകരിക്കുന്നതും പിന്നീട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നതും. സ്‌കൂള്‍ രേഖകളിലുണ്ടായിരുന്ന അഖിലയെന്ന പേര് ഹാദിയയെന്ന് മാറ്റുകയും ചെയ്തിരുന്നു.

എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതാണെന്നും മകളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് പിതാവായ അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയയെ പിതാവിനൊപ്പം വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് നടന്ന നിയമ പോരാട്ടത്തിനൊടുവില്‍ ഹാദിയയെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം വിടാന്‍ സുപ്രീ കോടതി ഉത്തരവിടുകയായിരുന്നു.

Top