ഇന്നത്തെ സ്മാര്‍ട്ട് ഫോണുകളെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച് മൊബൈല്‍ ഫോണിന്റെ പിതാവ്.!

ബാഴ്സിലോന: ലോകത്തിലെ ആദ്യത്തെ സെൽഫോൺ അവതരിപ്പിച്ച വ്യക്തിയാണ് മാർട്ടിൻ കൂപ്പർ. 1973ലാണ് മാർട്ടിൻ കൂപ്പർ താൻ നിർമിച്ച ഫോണായ മോട്ടറോള ഡൈനാടാക് 8000എക്‌സ് എന്ന സെൽഫോണിൽ നിന്നാണ് ആദ്യത്തെ മൊബൈൽ കോൾ നടത്തിയത്. ഇതോടെയാണ് ലോകം സെൽഫോൺ യുഗത്തിലേക്ക് കാലുവച്ചത്. ആദ്യത്തെ സെൽഫോൺ നിർമ്മിച്ച് അമ്പത് കൊല്ലം പിന്നിടുന്ന വേളയിൽ തൻറെ കണ്ടുപിടുത്തതിൽ വന്ന വലിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇദ്ദേഹം. ബാഴ്സിലോനയിൽ നടക്കുന്ന ലോക മൊബൈൽ കോൺഗ്രസിലാണ് മാർട്ടിൻ കൂപ്പർ അസോസിയേറ്റ് പ്രസുമായി നടത്തിയ സംസാരത്തിൽ തൻറെ ആശയങ്ങൾ പങ്കുവച്ചത്.

തൻറെ കണ്ടുപിടുത്തം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക ശക്തിയായി മാറിയത് എല്ലാം അറിയുന്ന മാർട്ടിൻ. പക്ഷെ സ്മാർട്ട് ഫോൺ യുഗത്തിൽ നടക്കുന്ന സ്വകാര്യത ലംഘനങ്ങൾ മുതൽ ഇന്റർനെറ്റ് ആസക്തിയുടെ അപകടസാധ്യത വരെയുള്ള കാര്യങ്ങളിൽ ആശങ്കകുലനാണ്. വളരെ ദോഷം ചെയ്യുന്ന കണ്ടൻറുകൾ അതിവേഗം ഇന്ന് സ്മാർട്ട് ഫോണുകൾ വഴി വ്യാപിക്കുന്നത് തീർത്തും ഞെട്ടിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ ഇതിൻറെ പ്രചാരത്തിൽ മാർട്ടിൻ കൂപ്പർ ആശങ്ക രേഖപ്പെടുത്തുന്നു.

“ഇന്നത്തെ സെൽഫോൺ യുഗം സംബന്ധിച്ച എനിക്ക് തോന്നുന്ന ഏറ്റവും മോശമായ കാര്യം, നമ്മൾക്ക് ഇനി സ്വകാര്യത ഇല്ല എന്നതാണ്, കാരണം നമ്മളെക്കുറിച്ചുള്ള എല്ലാം ഇപ്പോൾ എവിടെയെങ്കിലും രേഖപ്പെടുത്തുകയും. അത് നേടുന്ന ഒരാൾക്ക് അതിവേഗം ലഭിക്കാൻ അവസരവുംഒരുക്കുന്നുണ്ട് ” – മാർട്ടിൻ കൂപ്പർ പറയുന്നു.

എന്നാൽ മൊബൈൽ ഫോൺ ടെക്നോളജി കൂടുതൽ സാങ്കേതിക മേന്മ നേടും എന്നതിൽ മാർട്ടിൻ കൂപ്പറിന് സംശയം ഒന്നും ഇല്ല. രോഗങ്ങളെ കീഴടക്കുന്ന രീതിയിൽ സെൽഫോണുമായി മെഡിക്കൽ ടെക്നോളജി ഭാവിയിൽ കൂടുതൽ ചേരുമെന്ന് ഇദ്ദേഹം പ്രതീക്ഷിക്കുന്നു. ഭാവിയിൽ മനുഷ്യ ശരീരത്തിൽ നിന്ന് തന്നെ ചാർജ് ചെയ്യാൻ പറ്റുന്ന രീതിയിൽ സെൽഫോണുകൾ മാറിയേക്കും എന്നും 94 കാരനായ മാർട്ടിൻ കൂപ്പർ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇതിനൊപ്പം തന്നെ തൻറെ ആദ്യത്തെ സെൽഫോൺ നിർമ്മാണം സംബന്ധിച്ചും രസകരമായ കാര്യങ്ങൾ മാർട്ടിൻ കൂപ്പർ പറഞ്ഞു. അന്ന് സെൽഫോൺ ഉണ്ടാക്കിയപ്പോൾ. അത് പ്രവർത്തിക്കുമോ എന്ന ചിന്തയെ മനസിൽ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ കോൾ വിളിച്ചപ്പോൾ അത് സെൽഫോൺ വിപ്ലവത്തിൻറെ തുടക്കമായി. എന്നാൽ സത്യം പറഞ്ഞാൽ അത് അത്ര വലിയ ചരിത്ര മൂഹൂർത്തമാണെന്ന് അന്ന് ഞങ്ങൾക്ക് മനസിലായില്ല.

1973 ഏപ്രിൽ 3-ന് ന്യൂയോർക്ക് സിറ്റിയിലെ ഒരു തെരുവിൽ നിന്നാണ് അന്ന് അദ്ദേഹത്തിൻറെ മോട്ടറോളയിലെ ടീം അഞ്ച് മാസം കൊണ്ട് രൂപകൽപ്പന ചെയ്ത പ്രോട്ടോടൈപ്പ് സെൽഫോൺ ഉപയോഗിച്ച് ആദ്യത്തെ മൊബൈൽ കോൾ വിളിച്ചത്. 2.5 പൗണ്ട് ഭാരവും 11 ഇഞ്ച് നീളവുമുള്ള മോട്ടറോള ഡൈനാടാക് 8000എക്‌സ് പ്രോട്ടോടൈപ്പാണ് കൂപ്പർ ഉപയോഗിച്ചത്.

രസകരമായ കാര്യം കൂപ്പർ ആദ്യം വിളിച്ചത് മൊബൈൽ ഫോൺ കണ്ടുപിടിക്കാൻ മൊട്ടറോളയുമായി മത്സരം നടത്തുന്ന എടി ആൻറ് ടിയുടെ ഉടമസ്ഥതയിലുള്ള ബെൽ ലാബിലേക്കാണ്. അതേ സമയം മൊബൈൽ യുഗത്തിൻറെ പിതാവ് എന്ന നിലയിൽ ബാഴ്സിലോനയിലെ ലോക മൊബൈൽ കോൺഗ്രസിൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നൽകി മാർട്ടിൻ കൂപ്പറെ ആദരിച്ചു.

Top