ഇതരജാതിയില്‍പ്പെട്ട ആളെ പ്രണയിച്ച മകളെ അച്ഛന്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി

ജയ്പൂര്‍: ഇതരജാതിയില്‍പ്പെട്ട ആളെ പ്രണയിച്ച മകളെ അച്ഛന്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ദോസയില്‍ ആണ് സംഭവം. 18 വയസ്സുള്ള പെണ്‍കുട്ടിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. പട്ടിക ജാതിയില്‍പ്പെട്ട ആളുമായി പെണ്‍കുട്ടി പ്രണയത്തില്‍ ആയിരുന്നു. ഫെബ്രുവരി 16 ന് പെണ്‍കുട്ടിയും മറ്റൊരാളുമായുളള വിവാഹം നടന്നിരുന്നു.

വീട്ടിലേക്ക് തിരിച്ചുവന്നതിന് ശേഷം പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇതോടെ മകളെ തട്ടിക്കൊണ്ടുപോയതായി പിതാവ് പരാതിയുമായി രംഗത്തെത്തി. എന്നാല്‍ ഇന്നലെ പൊലീസില്‍ കീഴടങ്ങിയ ഇയാള്‍ മകളെ താന്‍ കൊന്നതായി മൊഴി നല്‍കി. തങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയും കാമുകനും നേരത്തേ കോടതിയെ സമീപിച്ചിരുന്നു.

ജയ്പൂരില്‍ നിന്ന് ദോസയിലേക്ക് മടങ്ങിയെത്തിയ ഇരുവരെയും തടഞ്ഞുനിര്‍ത്തിയ ബന്ധുക്കള്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി. പിന്നാലെ കാമുകന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിച്ച് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ കീഴടങ്ങിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

Top