അമൃത്സറില്‍ മകളെ കൊന്ന് മൃതദേഹം മോട്ടോര്‍ സൈക്കിളില്‍ കെട്ടി വലിച്ച് പിതാവ്

അമൃത്സര്‍: അമൃത്സറില്‍ മകളെ കൊന്ന് മൃതദേഹം മോട്ടോര്‍ സൈക്കിളില്‍ കെട്ടി വലിച്ച് പിതാവ്. വീട്ടില്‍ നിന്ന് ഒരുദിവസം മാറി നിന്നതിനാണ് 20 വയസ്സുള്ള മകളെ പിതാവ് കൊന്നത്. ബൈക്കില്‍ കെട്ടിവലിച്ചുകൊണ്ടുവന്ന മകളുടെ മൃതദേഹം ഇയാള്‍ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. അമൃത്സറിലെ മഝല്‍ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. വ്യാഴാഴ്ചയായിരുന്നു കൊലപാതകം.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ആയിരുന്നു കൊലപാതകം. ദല്‍ബീര്‍ സിംഗ് എന്ന ബാവു എന്നയാളാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ബുധനാഴ്ച വീട്ടില്‍ ആരെയും അറിയിക്കാതെ മകള്‍ പുറത്ത് പോവുകയും അടുത്ത ദിവസം തിരിച്ച് വന്നതിനും പിന്നാലെയാണ് കൊലപാതകം നടന്നത്. തിരിച്ചെത്തിയ മകളെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദനത്തിന് പിന്നാലെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വീട്ടുകാര്‍ അതിക്രമം തടയാന്‍ ശ്രമിച്ചതോടെ ഇവരെ ഒരു മുറിയില്‍ അടച്ചിട്ട ശേഷമായിരുന്നു കൊലപാതകമെന്നാണ് ദല്‍ബീര്‍ സിംഗിന്റെ പിതാവ് ജോഗീന്ദര്‍ സിംഗ് പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ഇയാള്‍ക്കെതികെ കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ട്. ഇയാള്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കെട്ടി വലിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

Top