പെണ്‍കുട്ടി ജനിച്ചതില്‍ അതൃപ്തി; ഒരുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു

child-death

ചിക്മംഗളൂരു: പെണ്‍കുട്ടി ജനിച്ചതില്‍ അതൃപ്തനായ പിതാവ് ഒരുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു. കര്‍ണാടകയിലെ ചിക്മംഗളൂരുവിലാണ് സംഭവം. കുഞ്ഞിന്റെ പിതാവ് മഞ്ജുനാഥ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി പിറന്നതു മുതല്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു എന്നും താനുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു എന്നും ഭാര്യ പൊലീസിനോട് പറഞ്ഞു. പിന്നീട് ഇയാള്‍ ജോത്സ്യനെ സമീപിച്ചു. നല്ല ഭാവിക്ക് പെണ്‍കുട്ടിയെ കൊല്ലുന്നതാണ് നല്ലതെന്ന ജോത്സ്യന്റെ ഉപദേശത്തെ തുടര്‍ന്നാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്‌.

ഭാര്യ അടുക്കളയിലായിരുന്ന സമയത്ത് ഇയാള്‍ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഭാര്യ മുറിയില്‍ വന്ന് നോക്കിയപ്പോള്‍ കുട്ടിയുടെ മൂക്കില്‍നിന്ന് രക്തം വരുന്നതും ശ്വാസം നിലച്ചതും ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണം അസ്വാഭാവികമാണെന്നും പൊലീസില്‍ പരാതിപ്പെടണമെന്നും ഡോക്ടര്‍ അറിയിച്ചതോടെ മഞ്ജുനാഥ് അസ്വസ്ഥനായി. സംശയം തോന്നിയ ഭാര്യ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ചോദ്യം ചെയ്യലില്‍ മഞ്ജുനാഥ് കുറ്റം സമ്മതിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Top