ഗര്‍ഭിണിയായ പതിനാലുകാരിയെ പിതാവ്​ കഴുത്തറുത്ത്​ കൊലപ്പെടുത്തി

ലക്നൗ : ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ പതിനാലുകാരിയെ പിതാവ്​ കഴുത്തറുത്ത്​ കൊലപ്പെടുത്തി . പിതാവും സഹോദരനും ചേർന്നാണ് കൊല നടത്തിയിരിക്കുന്നത്. ചൊവ്വാഴ്​ച ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് ഈ ദുരഭിമാനക്കൊല നടന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം സിദ്ധൗലി മേഖലയിലെ ദുല്‍ഹാപുര്‍ ഗ്രാമത്തില്‍ നിന്നും കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്.

ശരീരത്തില്‍ നിന്നും തല വേറിട്ട മൃതദേഹം ചാലില്‍ കുഴിച്ച്‌ മൂടിയ നിലയിലാണ് കണ്ടെത്തിയത്. പെൺകുട്ടി ആറുമാസം ഗർഭിണിയായിരുന്നു. സെപ്റ്റംബര്‍ 24 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. എന്നിട്ടും കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോൾ അയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

മകള്‍ ഗര്‍ഭിണിയായിരുന്നുവെന്നും ഗര്‍ഭത്തിന് ഉത്തരവാദി ആരാണെന്ന് ചോദിച്ചപ്പോള്‍ മകള്‍ മറുപടി നല്‍കിയില്ലെന്നും ഇതോടെയാണ് മകളെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസിന് മൊഴി നൽകിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം തല ഛേദിച്ച് മൃതദേഹം സമീപത്തെ ഓടയില്‍ ഒഴുക്കുകയായിരുന്നെന്നും പിതാവ് പറഞ്ഞു . പെണ്‍കുട്ടിയുടെ മൂത്ത സഹോദരനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഇരുവര്‍ക്കുമെതിരെ കേസെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി.

Top