മരുമകളെ വിവാഹം ചെയ്യാന്‍ മകനെ തലക്കടിച്ച് കൊലപ്പെടുത്തി; 62 കാരന്‍ അറസ്റ്റില്‍

murder

ലുധിയാന: മരുമകളെ വിവാഹം ചെയ്യാനായി മകനെ കൊലപ്പെടുത്തിയ കേസില്‍ അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം. ഛോട്ടാസിങ് എന്നയാളാണ് മകന്‍ രജ്വിന്ദര്‍ സിങ്(40) നെ തലക്കടിച്ച് കൊലപ്പെടുത്തിയത്.

മകന്‍ ഉറങ്ങി കിടക്കുമ്പോള്‍ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു, ശേഷം മൃതദേഹം ചെറുകഷണങ്ങളാക്കി. പിന്നീട് പ്ലാസ്റ്റിക് കവറിലാക്കി ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഛോട്ടാസിങിന്റെ അനന്തരവനായ ഗുര്‍ചരണ്‍ സിങ് ഉറക്കമുണര്‍ന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീടിനുള്ളില്‍ രക്തം തളം കെട്ടി നില്‍ക്കുന്നത് കണ്ട ഗുര്‍ചരണ്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രജ്വിന്ദര്‍ സിങ്, ജസ്വീര്‍ കൗറിനെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. അതേസമയം ജസ്വീറും പ്രതിയുമായും അടുപ്പമുണ്ടായിരുന്നുവെന്നും ഇതേ ചൊല്ലി മകനുമായി വാക്കേറ്റമുണ്ടായതായും പൊലീസ് പറഞ്ഞു. കൊലപാതകം , തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഛോട്ടാസിങിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

Top