പട്ടിണി; മൂന്നു മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

ചെന്നൈ: പട്ടിണി മൂലം മൂന്നു മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. വടമംഗലത്തെ അറുമുഖ(37)മാണ് മക്കളായ രാജേശ്വരി (12), ശാലിനി (10), സേതുരാമര്‍ (8) എന്നിവരെ കൊലപ്പെടുത്തിയ ശേഷം വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. ചെന്നൈയിലെ ശ്രീപെരുംപുതൂരിലാണ് ദാരുണസംഭവം.

ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ പട്ടിണിയാണ് സംഭവത്തിനു കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് കാഞ്ചീപുരം പൊലീസ് സൂപ്രണ്ട് ചാമുണ്ഡേശ്വരി പറഞ്ഞു.

കൂലിത്തൊഴിലാളിയായ അറുമുഖത്തിന് ഒന്നര മാസമായി പണിയുണ്ടായിരുന്നില്ല. സ്വകാര്യ കമ്പനിയില്‍ ശുചീകരണ തൊഴിലാളിയായ ഭാര്യ ഗോവിന്ദമ്മാള്‍ എന്ന തുളസിക്കും ഒന്നര മാസമായി ജോലിയില്ലായിരുന്നു. കഴിഞ്ഞ കുറെ ദിവസമായി ഭക്ഷണത്തിനും മറ്റുമായി ബുദ്ധിമുട്ടുകയായിരുന്നു ഇവര്‍. പുതിയ ജോലി കണ്ടെത്താന്‍ കഴിയാതിരുന്നതു രണ്ടു പേരെയും മാനസികമായി തളര്‍ത്തിയിരുന്നു.

ഗോവിന്ദമ്മാള്‍ ജോലി അന്വേഷിച്ച് രാവിലെ പുറത്തേക്കുപോയി തിരിച്ചെത്തിയപ്പോഴാണ് നാലു പേരെയും മരിച്ച നിലയില്‍ കണ്ടത്. രാജേശ്വരിയെ കഴുത്തു ഞെരിച്ചും മറ്റു രണ്ടു കുട്ടികളെ കിണറ്റിലെറിഞ്ഞുമാണ് കൊലപ്പെടുത്തിയത്. ജോലിയില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജീവിതം ദുരിതപൂര്‍ണമായിരുന്നെന്ന് ഗോവിന്ദമ്മാള്‍ പൊലീസിനോട് പറഞ്ഞു. ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Top