മകളുടെ മൃതദേഹം തോളിലേറ്റി പിതാവ് നടന്നത് 10 കിലോമീറ്റര്‍

ഛത്തീസ്ഗഢ്: മകളുടെ മൃതദേഹവും ചുമന്ന് സ്വന്തം വീട്ടിലേക്ക് 10 കിലോമീറ്റര്‍ നടന്ന് പിതാവ്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി. ലഖന്‍പുരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് തന്റെ മകളുടെ ചേതനയറ്റ ശരീരവുമായി ആ പിതാവിന് നടക്കേണ്ടി വന്നത്. വെള്ളിയാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്. സുര്‍ഗുജ ജില്ലയില്‍ നിന്നുമുള്ള ഈ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.

വീഡിയോ വലിയ തോതില്‍ ചര്‍ച്ചയായതോടെ ആരോഗ്യമന്ത്രി ടിഎസ് സിങ് ഡിയോ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. അംദാല ഗ്രാമം സ്വദേശിയായ ഈശ്വര്‍ ദാസ് രോഗബാധിതയായ മകള്‍ സുരേഖയെ രാവിലെയാണ് ലഖന്‍പൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുവന്നത്. ‘പെണ്‍കുട്ടിയുടെ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവള്‍ക്ക് കടുത്ത പനി ഉണ്ടായിരുന്നു. ആവശ്യമായ ചികിത്സ ആരംഭിച്ചെങ്കിലും അവളുടെ നില വഷളാവുകയും രാവിലെ 7:30 ഓടെ മരിക്കുകയും ചെയ്തു’ ആരോഗ്യ കേന്ദ്രത്തിലെ റൂറല്‍ മെഡിക്കല്‍ അസിസ്റ്റന്റ് ഡോ. വിനോദ് ഭാര്‍ഗവ് പറഞ്ഞു.

‘ഒരു ശവപ്പെട്ടി ഉടന്‍ എത്തുമെന്ന് ഞങ്ങള്‍ കുടുംബാംഗങ്ങളോട് പറഞ്ഞു. അത് രാവിലെ 9:20 ഓടെ എത്തി. പക്ഷേ അപ്പോഴേക്കും അവര്‍ മൃതദേഹവുമായി പോയി’ എന്നും ഡോ. വിനോദ് കൂട്ടിച്ചേര്‍ത്തു. മൃതദേഹം തോളിലേറ്റി നടക്കുന്ന പിതാവിനെ വീഡിയോയില്‍ കാണാം. 10 കിലോമീറ്ററോളം നടന്നാണ് അദ്ദേഹം വീട്ടിലെത്തിയത്. ‘ഞാന്‍ വീഡിയോ കണ്ടു, അത് അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. വിഷയം അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ ഞാന്‍ സിഎംഎച്ച്ഒയോട് പറഞ്ഞിട്ടുണ്ട്. അവിടെ നിയമിച്ചിട്ടും അവരുടെ ചുമതല നിര്‍വഹിക്കാന്‍ കഴിയാത്തവരെ നീക്കം ചെയ്യണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്’ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Top