ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് എമിഗ്രേഷന്‍ ഉപയോഗിച്ച് 1,54,000ലധികം യാത്രക്കാര്‍

ദുബായ്: ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ മൂന്നാമത്തെ ടെര്‍മിനലില്‍ ബയോമെട്രിക് എമിഗ്രേഷന്‍ ഉപയോഗിച്ചത് 1,54,000 ലധികം യാത്രക്കാരാണെന്ന് ജിഡിആര്‍എഫ്എ. എയര്‍പോര്‍ട്ടിലെ മുഴുവന്‍ നടപടികളും മുഖം കാണിച്ചു പൂര്‍ത്തീകരിക്കാന്‍ അനുവദിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനമാണ് ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് യാത്രാ സംവിധാനം. വിമാനയാത്രയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐഡിയും ഉപയോഗിക്കാതെ മുഖം യാത്രരേഖയായി സിസ്റ്റത്തില്‍ അടയാളപ്പെടുത്തുന്ന മേഖലയിലെ ഏറ്റവും മികച്ച ടെക്നോളജിയാണ് ഇത്.

കഴിഞ്ഞ മാസം അവസാനത്തിലാണ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കു ഔദ്യോഗികമായി ഇത് തുറന്നുകൊടുത്തത്. ദുബായ് എയര്‍പോര്‍ട്ടിലെ പരീക്ഷണഘട്ടം മുതല്‍ ഇതുവരെയുള്ള ആറുമാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ ഉപയോഗിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.പാസ്പോര്‍ട്ട് നിയന്ത്രണ നടപടിക്രമങ്ങള്‍ അഞ്ചുമുതല്‍ 9 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം യാത്രക്കാരെ അനുവദിക്കുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ഭാഗത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. 2021 ലെ മുഹമ്മദ് ബിന്‍ റാശിദ് സെന്റര്‍ ഫോര്‍ ഗവണ്‍മെന്റ് ഇന്നോവേഷന്റെ സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും മികച്ച നൂതന സാങ്കേതിക വിദ്യക്കുള്ള അവാര്‍ഡ് ലഭിച്ചത് ഈ ബയോമെട്രിക് യാത്ര സിസ്റ്റത്തിനായിരുന്നു.

തടസ്സമില്ലാത്ത സ്മാര്‍ട്ട് യാത്ര സേവനം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യഘട്ടത്തില്‍ തങ്ങളുടെ വിശദാംശങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്ന് ദുബായ് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. യാത്രക്കാര്‍ എമിറേറ്റ്സ് ചെക്ക് – ഇന്‍ കൗണ്ടറില്‍ സമീപിച്ചു പാസ്പോര്‍ട്ട് വിവരങ്ങളും അവിടെയുള്ള ബയോമെട്രിക് ക്യാമറയില്‍ മുഖവും കണ്ണുകളും കാണിച്ചു രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ഇതിനുള്ള ആദ്യപടി. ഇത് ചെയ്യുന്നതോടു കൂടിയാണ് ഇതിലൂടെ യാത്ര ചെയ്യാന്‍ അനുവദിക്കുക. പിന്നീടുള്ള ഓരോ യാത്രയിലും പ്രത്യേകമായ മറ്റൊരു രജിസ്ട്രേഷന്‍ ഇതിനാവശ്യമില്ല. സ്മാര്‍ട്ട് ഗേറ്റ്, സ്മാര്‍ട്ട് ടണല്‍, ഇടങ്ങളിലെ ക്യാമറയില്‍ മുഖം കാണിച്ചാല്‍ സിസ്റ്റത്തിലെ മുഖവും യാത്രക്കാരന്റെ മുഖവും കണ്ണും ഒന്നാണെന്ന് തിരിച്ചുറിഞ്ഞു അവിടെയുള്ള വാതിലുകള്‍ തുറക്കുന്നു.

ബോര്‍ഡിങ് ഗേറ്റിലും എമിറേറ്റ്സ് ഫസ്റ്റ് ക്ലാസ് ലോഞ്ചിലും ഇതേ പ്രക്രിയ തുടര്‍ന്ന് വിമാനത്തില്‍ കയറും വരെ യാത്രക്കാര്‍ക്ക് തടസ്സ രഹിതമായ സേവനം ഇത് പ്രദാനം ചെയ്യുന്നു. ഓരോ പോയിന്റിലൂടെയും കടന്നുപോകാന്‍ എടുത്ത സമയം യാത്രക്കാരന്റെ ചലനത്തെ ആശ്രയിച്ചിരിക്കുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 39ാമത് ജൈടെക്സ് സാങ്കേതിക വാരത്തിലാണ് ദുബായ് ആദ്യമായി ടെക്നോളജി അവതരിപ്പിച്ചത്.ദുബായ് എയര്‍പോര്‍ട്ടിലെ ഓരോ ചെക്കിങ് പോയിന്റിലെയും കാത്തിരിപ്പ് സമയം പരമാവധി കുറയ്ക്കാന്‍ എല്ലായ്പ്പോഴും പരിശ്രമിക്കുന്നെന്ന് ജിഡിആര്‍എഫ്എ – ദുബായ് അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു. മിനിറ്റുകള്‍ക്കൊപ്പമല്ല സെക്കന്റുകളിലൂടെയാണ് സേവനങ്ങള്‍ ലഭ്യമായി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top