ഏഴ് മാസങ്ങള്‍ക്ക് ശേഷം മകന്‍ ഒമറിനെ കണ്ട് ഫാറൂഖ് അബ്ദുളള

ശ്രീനഗര്‍: കരുതല്‍ തടങ്കലില്‍ നിന്ന് മോചിതനായ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളള മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച മോചിതനായ ശേഷം ഫറൂഖ് അബ്ദുളള ജമ്മു കശ്മീര്‍ അധികൃതരോട് തന്റെ മകനെ കാണാന്‍ അനുമതി തേടിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കരുതല്‍ തടങ്കലിലാക്കപ്പെട്ട ഒമറിനെ ശ്രീനഗറിലെ സബ് ജയില്‍ എത്തിയാണ് ഫറൂഖ് അബ്ദുള്ള കണ്ടത്.

ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷം ഇന്നലെയാണ് ഫാറൂഖ് അബ്ദുളളയ്ക്ക് മോചനം ലഭിക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കപ്പെട്ടതിന് പിന്നാലെയാണ് 81കാരനായ ഫറൂഖ് അബ്ദുള്ളയേയും ഒമറിനേയും അടക്കം നിരവധി നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത്.

ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ ശക്തിയാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ തലമുതിര്‍ന്ന നേതാവാണ് ഫറൂഖ് അബ്ദുള്ള.

നേരത്തെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഷെയ്ക്ക് അബ്ദുള്ളയുടെ കബറിടം ഫറൂഖ് അബ്ദുള്ള സന്ദര്‍ശിച്ചിരുന്നു. ശ്രീനഗറിലെ ദാല്‍ തടാകത്തിനു സമീപമാണ് ഷെയ്ക്ക് അബ്ദുള്ളയുടെ ശവകുടീരം.

Top