കര്‍ഷക സമരത്തില്‍ നേരിട്ട് ഇടപെടാന്‍ പ്രതിപക്ഷം; നയപ്രഖ്യാപനം ബഹിഷ്‌ക്കരിയ്ക്കും

ന്യൂഡല്‍ഹി:കര്‍ഷക സമരത്തില്‍ നേരിട്ട് ഇടപെടാന്‍ പ്രതിപക്ഷ ആലോചന. സമാജ് വാദി പാര്‍ട്ടിയും ആര്‍എല്‍ഡിയും കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തികളിലേക്ക് അയക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ന് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുകയാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും ഇരു സഭകളും ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ബഹിഷ്‌ക്കരണ തീരുമാനം പ്രതിപക്ഷം പിന്‍വലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

കര്‍ഷക പ്രക്ഷോഭം ആളിക്കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനം കേന്ദ്രസര്‍ക്കാരിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തലുകള്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിനോട് മുഖം തിരിക്കാന്‍ കേന്ദ്രത്തിന് സാധിക്കില്ല. 16 പ്രതിപക്ഷ പാര്‍ട്ടികളാണ് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌ക്കരിക്കുമെന്ന് സംയുക്ത പ്രസ്താവന ഇറക്കിയത്.

കര്‍ഷകസമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, അക്രമം ദുഖകരമാണ്. എന്നാല്‍ സമരം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഹീന ശ്രമങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തൃണൂല്‍ കോണ്‍ഗ്രസും അടക്കം ഒപ്പു വച്ച പ്രസ്താവനയില്‍ പറയുന്നു. ഇതിനു പുറമെ ആം ആദ്മി പാര്‍ട്ടി, അകാലിദള്‍ എന്നീ കക്ഷികളും ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Top