കേരളത്തിലെ ഇടതുനേതാക്കള്‍ പഞ്ചാബില്‍ വന്ന് രാഷ്ട്രീയം കളിക്കുന്നു;നരേന്ദ്രമോദി

ന്യൂഡല്‍ഹി: കാര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കുന്ന കേരളത്തില്‍ നിന്നുള്ള ഇടതു നേതാക്കള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ഇടതുപക്ഷം പഞ്ചാബില്‍ പോയി രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു.

‘കേരളത്തില്‍ നിന്നും ചിലര്‍ സമരം ചെയ്യാനായെത്തുന്നുണ്ട്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരാണ്. കേരളത്തില്‍ എന്തുകൊണ്ട് എ.പി.എം.സി നിയമമില്ല? അവിടെ എന്തുകൊണ്ട് എ.പി.എം.സിയും മണ്ഡിയും നടപ്പാക്കുന്നില്ല. അതുകൊണ്ട് ഇത് രാഷ്ട്രീയം കലര്‍ത്തിയുള്ള സമരമാണ്,’ മോദി പറഞ്ഞു. ഇടതുപക്ഷം നടത്തുന്നത് ഇവന്റ് മാനേജ്മെന്റാണ്. ബംഗാളിലെ കര്‍ഷകര്‍ എന്തുകൊണ്ട് സമരം ചെയ്തില്ല? എന്നും മോദി ചോദിച്ചു.

അതേസമയം, കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ അനുവദിച്ചെന്നും മോദി പ്രഖ്യാപിച്ചു. പധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായാണ് ഒമ്പതു കോടി കര്‍ഷക കുടുംബങ്ങള്‍ക്കായി തുക അനുവദിച്ചത്. രാജ്യമെമ്പാടുമുള്ള ഒമ്പതു കോടി കര്‍ഷകരുമായി സംവദിക്കുന്നതിന് ഇടയിലാണ് പണം അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രി അറിയിച്ചത്.

കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കും. വിവാദ കാര്‍ഷിക നിയമങ്ങക്കെതിരെ ലക്ഷക്കണക്കിനു കര്‍ഷകര്‍ അതിശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് മോദിയുടെ പുതിയ പ്രഖ്യാപനം.

Top