മുഷ്ടി ചുരുട്ടി കൈകള്‍ ഉയര്‍ത്തി വിപ്ലവ ജയത്തിന് ‘സിന്ദാബാദ്’; വിജയാഘോഷങ്ങളുമായി കര്‍ഷകര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം പങ്കുവെച്ച് കര്‍ഷകര്‍. ഗാസിപൂര്‍ അതിര്‍ത്തിയിലാണ് കര്‍ഷക വിജയാഘോഷം.

ഗാസിപൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകര്‍ കിസാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴക്കി ജിലേബി വിതരണം നടത്തി. ചിലര്‍ തെരുവുകളില്‍ നൃത്തം ചെയ്യുകയും, പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു.

അതേസമയം, കര്‍ഷക സമരം പിന്‍വലിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ദിവസം വരെ കാത്തിരിക്കുമെന്നും, നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങള്‍ മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ അറിയിച്ചു.

സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരും.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തും പറഞ്ഞു. പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിച്ചശേഷമായിരിക്കും സമരം നിര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. താങ്ങുവില കൂടാതെ മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്നും രാകേഷ് ടിക്കയത് പറഞ്ഞു.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം കര്‍ഷകരുടെ വിജയമെന്ന് സംഘടനകള്‍ അറിയിച്ചു. കര്‍ഷക ഐക്യവും നീതിയും വിജയത്തിലേക്കെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അവകാശപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാകില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. ജനീകയ സമരത്തിന്റെ വിജയമെന്നായിരുന്നു കൃഷിമന്ത്രി പി പ്രസാദിന്റെ പ്രതികരണം പറഞ്ഞു.

ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഗുരുനാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ണായക പ്രഖ്യാപനം.

Top