ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉത്തരേന്ത്യയില്‍ കൂടുതല്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നു. കര്‍ഷക പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ഇന്ന് ചന്ദ്രശേഖര്‍ ആസാദ് രക്തസാക്ഷി ദിനമായും കര്‍ഷകരുടെയും തൊഴിലാളികളുടെയും ഏകതാ ദിവസമായും ആചരിക്കും.
പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതുവരെ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകള്‍ ഓരോന്നിലും പതിനായിരങ്ങളാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് ഇന്ന് രാജസ്ഥാനിലെ ബിക്കനീറിലും, ചിറ്റോര്‍ഗഡിലും കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിക്കും.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുതിര്‍ന്ന നേതാക്കളും അടക്കം കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുക്കും. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം തൊണ്ണൂറ്റിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.