കാട്ടാന ആക്രമണം; ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

കൊട്ടിയൂര്‍(കണ്ണൂര്‍): കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. കൊട്ടിയൂര്‍ പന്നിയാംമലയില്‍ മേല്‍പനാം തോട്ടത്തില്‍ അഗസ്തി (കുട്ടി/68) ആണ് മരിച്ചത്.

വയറിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അഗസ്തി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന ആക്രമണം നടത്തിയത്. വേലിക്കകത്ത് മാത്യുവിന്റെ കൃഷിയിടത്തിലാണ് കാട്ടാന ആദ്യമെത്തിയത്.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ആനയെ തുരത്തുകയും ചെയ്തു.

വനപാലകരും നാട്ടുകാരും ചേര്‍ന്ന് കാട്ടാനയെ തുരത്തി ഓടിക്കുന്നതിനിടെ അയല്‍വാസിയായ മടുക്കാങ്കല്‍ ജോസഫിന്റെ വീട്ടിലേക്ക് വരികയായിരുന്ന അഗസ്തിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ജോസഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ഇരുചക്ര വാഹനങ്ങളും കാട്ടാന തകര്‍ത്തു.

Top