തമിഴ്‌നാട്ടിലെ കര്‍ഷകരെ ബാധിക്കില്ല; കാര്‍ഷിക ബില്ലിനെ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

ചെന്നൈ: പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ, കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളെ പിന്തുണയ്ക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ബില്ലുകള്‍ തമിഴ്നാട്ടിലെ കര്‍ഷകരെ ബാധിക്കില്ലെന്നും അവര്‍ക്ക് അനുകൂലമായ പല വ്യവസ്ഥകളും അതിലുണ്ടെന്നും പളനിസ്വാമി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നുബില്ലുകളും തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് പ്രയോജനകരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വിഷയത്തില്‍ ബില്ലിനെതിരെ പ്രതിഷേധിക്കുന്ന എം.കെ. സ്റ്റാലിനേക്കാള്‍ തനിക്ക് കൃഷിയേക്കുറിച്ചും കര്‍ഷകരേയും മനസിലാക്കാനറിയാമെന്ന് പളനിസ്വാമി പറഞ്ഞു.

പഞ്ചാബിലേതുപോലുള്ള സാഹചര്യമല്ല തമിഴ്നാട്ടിലേത്. അതുകൊണ്ടുതന്നെ രണ്ടു സംസ്ഥാനങ്ങളെയും ഇക്കാര്യത്തില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ പ്രതിപക്ഷ നേതാവ് സ്റ്റാലിന്‍ എതിര്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ഷകരുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന ബില്ലുകളാണ് സര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കിയത്. കര്‍ഷകരുടെ (ശാക്തീകരണവും സംരക്ഷണവും) കരാര്‍ ബില്ല്, കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബില്‍, അവശ്യ വസ്തുക്കളുടെ (ഭേദഗതി) ബില്‍ എന്നിവയാണ് ലോക്സഭ പാസാക്കിയത്. ബില്ലുകള്‍ ഞായറാഴ്ച രാജ്യസഭയിലെത്തും. രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ എഐഎഡിഎംകെയുടെ പിന്തുണ കേന്ദ്രത്തിന് ശക്തിപകരും.

Top