കര്‍ഷക പ്രക്ഷോഭം; പഞ്ചാബിലും ഹരിയാനയിലും ബിജെപിയ്ക്ക് അടിപതറുന്നു

ഛണ്ഡീഗഢ്:കര്‍ഷക പ്രക്ഷോഭം പഞ്ചാബിലും ഹരിയാനയിലും ബിജെപിക്ക് ഉണ്ടാക്കിയത് കനത്ത ആഘാതം. 2015 ല്‍ ബിജെപി-അകാലിദള്‍ സഖ്യം തൂത്തുവാരിയ പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ മൂന്നില്‍ രണ്ട് സീറ്റുകളിലും ബിജെപിക്ക് സ്ഥാനാര്‍ഥികളെ കണ്ടെത്താനായിട്ടില്ല. സ്ഥാനാര്‍ഥികള്‍ ഉള്ളയിടങ്ങളില്‍ പ്രചരണത്തിനിറങ്ങാനും സാധിക്കുന്നില്ല. ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് മുന്നില്‍ നിരന്തരം കര്‍ഷക സംഘടനകള്‍ ധര്‍ണകള്‍ നടത്തുകയാണ്. രാവും പകലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് നേതാക്കള്‍ക്കുള്ളത്.

പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയിലെ ഏക സിഖ് മുഖമായ മല്‍വീന്ദര്‍ സിങ് ഖാങ് അടക്കം നിരവധി ബിജെപി നേതാക്കള്‍ ജനുവരിയില്‍ മാത്രം രാജിവച്ചു. വാഹനങ്ങളില്‍ ബിജെപി പതാക നീക്കം ചെയ്തു മാത്രമേ പുറത്തിറങ്ങാനാകുന്നുള്ളൂവെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞു.

എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 109 മുനിസിപ്പല്‍ കൗണ്‍സില്‍-പഞ്ചായത്തുകളിലേക്കുമായി നടക്കുന്ന തിരഞ്ഞെടുപ്പ് പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രതിഫലനമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി 14-നാണ് തിരഞ്ഞെടുപ്പ്. പഞ്ചാബിലെ ബിജെപിയുടെ ദീര്‍ഘകാല സഖ്യകക്ഷിയായിരുന്ന അകാലിദള്‍ കര്‍ഷ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സഖ്യം ഉപേക്ഷിച്ചിരുന്നു. കര്‍ഷക സമരം നടക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനോടും ചില കര്‍ഷക സംഘടനകള്‍ക്ക് കടുത്ത വിയോജിപ്പുണ്ട്.

അതേസമയം, രാഷ്ട്രീയപരമായും ജനാധപത്യപരമായും ബിജെപിക്ക് തിരിച്ചടി നല്‍കാന്‍ കര്‍ഷകര്‍ക്കുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഹരിയാനയിലും ബിജെപി സമാനമായ വെല്ലുവിളിയാണ് നേരിടുന്നത്. ജനുവരിയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ ഹെലികോപ്ടര്‍ ഇറങ്ങാന്‍ പോലും കര്‍ഷകര്‍ സമ്മതിച്ചില്ല.

1500 പോലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷ ഒരുക്കിയിട്ടും മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദി പ്രതിഷേധിക്കാര്‍ കൈയ്യേറി. കര്‍ഷക പ്രക്ഷോഭം ശക്തമായ ജില്ലകളില്‍ ബിജെപി നേതാക്കള്‍ക്ക് വീടുവിട്ടു പുറത്തിറങ്ങാന്‍ പോലീസിന്റെ സഹായം ആവശ്യമാണ്. ബിജെപിയുടെ സഖ്യ കക്ഷി നേതാക്കളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ബിജെപി-ജെജെപി നേതാക്കളെ പൊതുവേദികളില്‍ അനുവദിക്കില്ലെന്നാണ് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ സഖ്യം ഉപേക്ഷിക്കാന്‍ ജെജെപിയില്‍ സമ്മര്‍ദ്ദമേറുന്നുമുണ്ട്.

Top